സില്‍വര്‍ലൈന്‍ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതി: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കാസര്‍കോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പാതയായ സില്‍വര്‍ലൈന്‍ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സര്‍ക്കാര്‍ അതിനെ ആ നിലയില്‍ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വ്യവസായ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാല്‍ ഇതില്‍ ചില കാലതാമസം ഉണ്ടാകുന്നുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. അതുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല മേഖലകളിലും സിയാല്‍ മോഡല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എച്ച്. എല്‍. എല്ലിന്റെ സ്ഥലത്ത് റബര്‍ പാര്‍ക്ക് ഇത്തരത്തിലാണ് ആരംഭിക്കുന്നത്. ഇതിനാവശ്യമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി അനുവദിക്കണമെന്ന യോഗത്തിലുയര്‍ന്ന ആവശ്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പ എടുത്തു എന്ന കാരണം കൊണ്ട് സ്ഥാപനം നശിക്കാന്‍ ഇടയാകരുത്. വായ്പ കുടിശിക കണക്കാക്കുന്നതിന് ന്യായവും ശാസ്ത്രീയവുമായ മാര്‍ഗം സ്വീകരിക്കേണ്ടതുണ്ട്. ഐ. ടി സ്ഥാപനങ്ങള്‍ നിലവില്‍ ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റിനു കീഴിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് അനുയോജ്യമായ മറ്റൊരു വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ വ്യവസായങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സെക്രട്ടറിതല സ്റ്റാറ്റിയൂട്ടറി കമ്മിറ്റി എന്ന യോഗത്തിലെ നിര്‍ദ്ദേശം നല്ലതാണെന്നും സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. പാലക്കാടും കൊച്ചിയിലും ഇത് നല്ല രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കുന്ന സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ആരോഗ്യകരമായ മത്സരം ഉണ്ടാവും. ആ സാഹചര്യത്തില്‍ വ്യവസായ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്ന നിലപാട് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുണ്ടാവും. തദ്ദേശസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വ്യവസായങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നടപടിയുണ്ടാവും. മത്സ്യസംസ്‌കരണ രംഗത്ത് ആവശ്യമായ നടപടി തുടര്‍ന്നും സ്വീകരിക്കും. തുറമുഖങ്ങളുടെ വികസനം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിന് വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രവാസികള്‍ക്ക് വ്യവസായം ആരംഭിക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലയിലൂടെ ഈ മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാകും. വിവിധ തൊഴില്‍ മേഖലയിലുള്ളവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി തൊഴിലാളികളുടെ ഒരു പോര്‍ട്ടല്‍ ആരംഭിക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ കാര്‍ഷിക മേഖലകളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. തോട്ടം മേഖലയില്‍ ഫലവൃക്ഷങ്ങളുടെ കൃഷി ആരംഭിക്കാമെന്നത് അംഗീകരിച്ചിട്ടുണ്ട്. വിവിധ വ്യവസായങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ ഒരുക്കുന്നതിനാവശ്യമായ തരത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തും. വ്യവസായ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് കോഴ്സുകള്‍ക്ക് അന്തിമരൂപം നല്‍കും. ഉന്നത വിദ്യാഭ്യാസ സമിതികളില്‍ വ്യവസായികളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മുഖ്യധാരാ വ്യവസായ സംരംഭകരുടെ വിജയഗാഥയുടെ പ്രകാശനവും നിക്ഷേപ സുഗമമാക്കല്‍ സെല്ലിന്റെ പ്രഖ്യാപനവും പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ 100 കോടി പ്രത്യേക സഹായ പദ്ധതി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.