ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകും: മുഖ്യമന്ത്രി

post

* സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ പാസ്സിംഗ് ഔട്ട് നടന്നു

തിരുവനന്തപുരം : ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

അപകടങ്ങളുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ നടപടി സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ക്കാകും. ഇത്തരത്തില്‍ വോളന്റിയര്‍മാരുടെ സേവനം നാടാകെയുണ്ടാകും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് അനുമതി നല്‍കും. സേനാംഗങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക അടയാളമുണ്ടാകും. പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷാകാര്യങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കിയ 2400 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ പാസ്സിംഗ് ഔട്ടാണ് നടന്നത്. 14 ജില്ലകളില്‍ നിന്ന് ഏകദേശം 150 വീതം പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അഗ്‌നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ ഡോ.ബി.സന്ധ്യ, ഡയറക്ടര്‍(ടെക്‌നിക്കല്‍) എം.നൗഷാദ്, ഡയറക്ടര്‍ (ഭരണം) അരുണ്‍ അല്‍ഫോണ്‍സ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

തദ്ദേശവാസികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കുകയും പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കുകയാണ് സിവില്‍ ഡിഫന്‍സിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത 6200 പേര്‍ക്ക് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികള്‍ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നല്‍കിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നല്‍കിയത്.