കിഫ്ബി: 4,014 കോടിയുടെ പുതിയ പ്രവൃത്തികള്‍ക്ക് അംഗീകാരം

post

ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികള്‍

തിരുവനന്തപുരം: ജനുവരി 20, 21 തീയതികളില്‍ ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങള്‍ 4,014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ വ്യവസായ പാര്‍ക്കുകള്‍ക്കും ദേശീയ പാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തുക ഉള്‍പ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കല്‍ 53,678.01 കോടി രൂപയായതായി ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 14,275.17 കോടിയും ദേശീയപാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 5,374 കോടി രൂപയുമാണ് കിഫ്ബി നേരത്തെ അംഗീകാരം നല്‍കിയത്. ഇതിനുപുറമേ 3,5028.84 കോടി രൂപയുടെ 675 പദ്ധതികള്‍ക്കാണ് വിവിധ ഘട്ടങ്ങളിലായി അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഇപ്പോള്‍ അംഗീകരിച്ച പദ്ധതികളില്‍ 24 റോഡുകള്‍, മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും ഓരോ റീച്ചുകള്‍, മൂന്നു ആശുപത്രികള്‍, ഒരു ബൈപ്പാസ്, 56 സ്‌കൂളുകള്‍, ഏഴ് റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഒരു മേല്‍പ്പാലം, ഒരു ഫിഷിംഗ് ഹാര്‍ബര്‍, 19 കോളേജുകള്‍, രണ്ടു ടൂറിസം പദ്ധതികള്‍ എന്നിവയുണ്ട്.

പൊതുമരാമത്ത് മേഖലയിലാണ് കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്: 2,989.56 കോടി രൂപ. കായിക, യുവജനക്ഷേമ മേഖലയില്‍ 15.83 കോടി, സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കുള്ള സ്ഥലമെടുപ്പിനും വികസനത്തിനും 122.99 കോടി, ആരോഗ്യ മേഖലയില്‍ 298.62 കോടി, ഫിഷറീസ് വകുപ്പിന്റെ തീരദേശ സ്‌കൂളുകള്‍ക്ക് 64.18 കോടി, ഫിഷറീസ് വകുപ്പിന്റെ ചെത്തി ഹാര്‍ബറിന് 166.92 കോടി, തദ്ദേശ വകുപ്പിന് 64.37 കോടി, ടൂറിസത്തിന് രണ്ടു പദ്ധതികള്‍ക്കായി 77.52 കോടി, വനം വന്യജീവി വകുപ്പിന് ഫോറസ്റ്റ് ബൗണ്ടറി, ഫെന്‍സിംഗ് എന്നിവയ്ക്കായി 110.01 കോടി, കൃഷി മേഖലയില്‍ തൃശൂര്‍ അഗ്രോ പാര്‍ക്കിദ് 7.15 കോടി എന്നിങ്ങനെയാണ് ഇത്തവണ അനുമതി നല്‍കിയ മറ്റ് പദ്ധതികള്‍. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25 ശതമാനം തുകയായ 5,374 കോടി രൂപയുടെ ആദ്യഗഡുവായ 349.7 കോടി രൂപ ഇതിനകം കൈമാറിയതായും ധനമന്ത്രി അറിയിച്ചു.

കിഫ്ബിയുടെ സുതാര്യത ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്. കിഫ്ബിയില്‍ വിസില്‍ ബ്‌ളോവര്‍ നയം നടപ്പാക്കും. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നവര്‍ക്ക് പേരുവിവരങ്ങള്‍ സ്വകാര്യമാക്കിവെക്കും. കിഫ്ബി സ്വതന്ത്ര അംഗമായ സലിം ഗംഗാധരനായിരിക്കും കിഫ്ബി ഓംബുഡ്‌സ്മാനെന്നും മന്ത്രി അറിയിച്ചു.