പ്ലാന്റേഷന്‍ നയം അടുത്ത മാസം

post

 പ്ലാന്റേഷന്‍ ഡയറക്ടറേറ്റും ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷന്‍ നയം അടുത്ത മാസം അവസാനം പ്രഖ്യാപിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പ്ലാന്റേഷന്‍ നയം പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ നയത്തിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ കൊച്ചി പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ശില്‍പ്പശാലയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണങ്ങള്‍ക്കും ശേഷമാകും പ്ലാന്റേഷന്‍ നയത്തിന് അന്തിമ രൂപം നല്‍കുകയെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര തൊഴിലാളി സംഘടനാ നേതാക്കളുടേയും തോട്ടം ഉടമകളുടേയും സംസ്ഥാനത്തെ പൊതുമേഖലാ തോട്ടങ്ങളുടെ ഭാരവാഹികളുടേയും യോഗങ്ങള്‍ പ്രത്യേകം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനവും പ്ലാന്റേഷന്‍ നയത്തിന്റെ ഭാഗമായുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. ഇതിനുള്ള നടപടിക്രമങ്ങളും ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കും. 

തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചാകും പ്രാഥമിക ഘട്ടത്തില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്‌പെട്കര്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ഭാഗമായി മാറും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തോട്ടത്തിന്റെ തരം നിലനിര്‍ത്തിക്കൊണ്ട് ഇടവിള കൃഷി ചെയ്യണമെന്ന ആവശ്യം തോട്ടം നയത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തിലെടുക്കേണ്ട നയ തീരുമാനങ്ങളും സ്വീകരിക്കും. തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ നയത്തിന്റെ ഭാഗമായി സ്വീകരിക്കും. റവന്യൂ, വനം വകപ്പുകളുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരമുണ്ടാക്കും. 

തോട്ടം തൊഴിലാളികള്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടിയന്തരമായി നടപ്പാക്കും. പൊതുമേഖലാ തോട്ടങ്ങളില്‍ അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. തോട്ടം ഉടമകളും സഹകരിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഡിവിഷന്‍ അടിസ്ഥാനത്തില്‍ തോട്ടം ഉടമകളും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കണം. തോട്ടങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നം നിയമപരമായി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുണ്ടാകുന്ന നഷ്ടം വനം വകുപ്പിനെയും തൊഴില്‍ വകുപ്പിനെയും അറിയിക്കണം. ഇക്കാര്യത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കു ശ്രമിക്കും. തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയും അടിയന്തര പ്രാധാന്യം നല്‍കും. ഇക്കാര്യത്തില്‍ തോട്ടം ഉടമകളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.