ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ; കളക്ടര്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

post

കൊച്ചി:  കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ കളക്ടര്‍ വിലയിരുത്തി. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച  വിവേകാനന്ദ തോട്,  പനമ്പിള്ളി ഡിവിഷനിലെ ഡ്രെയിനേജ്, പൊന്നുരുന്നി ഡിവിഷനിലെ പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്. നോഡല്‍ ഓഫീസര്‍ എസ്.ഷാജഹാന്‍, ബ്രേക്ക് ത്രൂ കണ്‍വീനര്‍ എച്ച്.ടൈറ്റസ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും കളക്ടറോടൊപ്പമുണ്ടായി. 

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ആകെ 202 പ്രവര്‍ത്തികളാണുള്ളത്. 36 പ്രവര്‍ത്തികളാണ് ആരംഭിച്ചത്. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിര്‍മ്മിക്കുക, അറ്റകുറ്റപണികള്‍ നടത്തുക എന്നിവയാണ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. നിലവില്‍ ആരംഭിച്ച പ്രവര്‍ത്തികള്‍ അവസാനിക്കുന്ന മുറയ്ക്ക് പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കും. പൊതുജനങ്ങളും ജനപ്രതിനിധികളും നിര്‍ദ്ദേശിച്ച പദ്ധതിയിലുള്‍പെടാത്ത പ്രവര്‍ത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ചെയ്യാന്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ പ്രവര്‍ത്തികളും മാര്‍ച്ച് 31നകം പൂര്‍ത്തിയാകുമെന്ന് കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കൂട്ടായ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.