മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം

post

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകു മെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍, ഹോര്‍ഡിംഗ്‌സ്, ബാനര്‍ എന്നിവ നീക്കം ചെയ്യണം. അനധികൃത പരസ്യങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് എല്ലാ മണ്ഡലങ്ങളിലും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

പെരുമാറ്റചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ നേരിട്ട് അറിയിക്കാമെന്നും അവര്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കണം. പൊതു സമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന എണ്ണം ആളുകളെ മാത്രമെ പങ്കെടുപ്പിക്കാവൂ. പ്രചാരണത്തിനായി കൂടുതല്‍ മൈതാനങ്ങള്‍ ആവശ്യമെങ്കില്‍ അക്കാര്യം അറിയിക്കണം.

പത്രിക സമര്‍പ്പണം, സത്യവാങ്മൂലം നല്‍കല്‍, വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയവയ്ക്ക് ഇത്തവണ ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയ സുവിധ പോര്‍ട്ടലിന്റെ പരിശീലനം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മാര്‍ച്ച് 8 (തിങ്കളാഴ്ച്ച) ന് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇക്കുറി കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുണ്ടാകും. 80 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. ഇതിനായുള്ള ഫോറം 12 ഡിയുടെ വിതരണം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അതത് മേഖലകളിലെ ബൂത്ത്തല ഓഫീസര്‍മാര്‍ വഴിയാണ് ഫോറം വിതരണം. വോട്ട് ചെയ്ത ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേല്‍പ്പിക്കണം. നടപടികള്‍ വീഡിയോ ചെയ്യുമെന്നും അവര്‍ പറഞ്ഞു.  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും ആയിരം വോട്ടര്‍മാരില്‍ അധികരിക്കാതെ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ആയിരം വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളെ രണ്ടായി വിഭജിച്ച് സമീപത്ത് ഓക് സിലറിബൂത്ത് സ്ഥാപിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു.