അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം

post

കാസര്‍കോട്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവര്‍ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളില്‍ വോട്ടര്‍മാരെ കടത്തികൊണ്ടുവരുന്നവരും കോളനികള്‍ ഉള്‍പ്പടെ ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ വോട്ടിനായി പണം നല്‍കിയാലും പിടി വീഴും. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്താന്‍ 24 മണിക്കൂറും എക്സിക്യുട്ടീവ് മജിസ്ട്രേട്ട് മാരുടെ നേതൃത്വത്തില്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീമും ഫ്ളൈയിങ് സ്‌ക്വാഡും മാര്‍ച്ച് 12 മുതല്‍ പൂര്‍ണ സമയം അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും.

ജില്ലയില്‍ കര്‍ണാടക അതിര്‍ത്തിയാല്‍ 17 കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ മൂന്ന് കേന്ദ്രങ്ങളിലും നിരീക്ഷണമുണ്ടാകും. 50 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലായി മൂന്നു വീതം ആകെ 15 ഫ്ളൈയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. 

അച്ചടിച്ച ആളിന്റെയും പ്രിന്റിംഗ്പ്രസിന്റെയും പേരില്ലാതെ ലഘുലേഖകള്‍ വാഹനങ്ങളിലെത്തിച്ചാലും കുടുങ്ങും. മതിയായ തെളിവുകള്‍ ലഭ്യമാക്കിയാല്‍ മാത്രമേ പിടികൂടിയ പണം വിട്ടുകൊടുക്കുകയുള്ളൂ. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍വ്വഹിക്കുന്നതില്‍ തുല്യനീതി ഉറപ്പാക്കാനും ജില്ലാതല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം ഷാഡോ രജിസ്റ്റര്‍ സൂക്ഷിക്കും. സ്റ്റാറ്റിക് സര്‍വേ ലെന്‍സ്ടീം, വീഡിയോ വ്യൂവിംഗ് ടീം. ഫ്ളൈയിങ് സ്‌ക്വാഡ് എന്നിവയും നീരീക്ഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും. അഞ്ചു നിയോജകമണ്ഡലങ്ങളിലായി രണ്ട് ഒബ്സര്‍വര്‍മാരെ ചെലവ് തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനുമാത്രമായി കമ്മീഷന്‍ നിയോഗിക്കുന്നുണ്ട്.

സ്റ്റാറ്റിക് സര്‍വലെന്‍സ് ടീം, ഫ്ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ കെ.സതീശന്‍ അസി. എക്സിപെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കെ ജനാര്‍ദനന്‍ എന്നിവര്‍ ക്ലാസെടുത്തു.