തെരഞ്ഞെടുപ്പ് : റൂറല്‍ പോലീസ് സേന സജ്ജം

post

കോഴിക്കോട്: റൂറല്‍ പോലീസ് പരിധിയില്‍ 1800 പോലീസുകാര്‍ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി സജ്ജമായി. ആകെ 21 പോലീസ് സ്റ്റേഷനുകളാണ് റൂറല്‍ പോലീസിന് കീഴിലുള്ളത്.   വോട്ടെടുപ്പ്  ദിവസം 1600 സ്പെഷ്യല്‍ പോലീസ് ടീം കൂടി  ക്രമസമാധാന പാലനത്തിനുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ആന്റി നക്‌സല്‍ ടീമിനെയും വിന്യസിക്കും.

വടകര, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, കൊടുവള്ളി, കുറ്റ്യാടി, തൊട്ടില്‍ പാലം, നാദാപുരം, എടച്ചേരി, ചോമ്പാല, പയ്യോളി, മേപ്പയ്യൂര്‍, കാക്കൂര്‍, അത്തോളി, വളയം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, തിരുവമ്പാടി, മുക്കം, ബാലുശേരി, കോടഞ്ചേരി സ്റ്റേഷനുകളാണ് റൂറല്‍ പരിധിയിലുള്ളത്.

കേന്ദ്രസേനയുടെ (ബി. എസ്.എഫ്) രണ്ടു കമാന്‍ഡന്റും  എട്ട്  സീനിയര്‍ ഓഫീസര്‍മാരുമടക്കം 500 സേനാംഗങ്ങള്‍ തൊട്ടില്‍ പാലം ,പയ്യോളി ,പേരാമ്പ്ര ,താമരശേരി എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.  റൂറല്‍ ഏരിയയിലെ 40 സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. ജില്ലാ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധനയും ശക്തമാക്കി. ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് 3 കിലോ കഞ്ചാവ് പിടിച്ചു.  ജില്ലയിലാകെ 3790 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 1457 പോളിങ്ങ് ബൂത്തുകള്‍ പ്രത്യേക ശ്രദ്ധ വേണ്ടവയാണ്. വള്‍നറബിള്‍ ബൂത്തുകള്‍ 82- ഉം സെന്‍സിറ്റീവ് ബൂത്തുകള്‍ 1230 -ഉം ക്രിട്ടിക്കല്‍ ബൂത്ത് 77 -ഉം മാവോയിസ്റ്റ് ഭീഷണിയുള്ളവ 67മാണ്. ഈ ബൂത്തുകളുടെയെല്ലാം സുരക്ഷാ ചുമതലകളുടെ നടപടി പൂര്‍ത്തിയായി കഴിഞ്ഞു.