കോവിഡ് 19 : നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം

post

ഇടുക്കി: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ രണ്ടുദിവസത്തിനകം പതിനായിരം കോവിഡ് ടെസ്റ്റുകള്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. അയല്‍ സംസ്ഥാനത്തുനിന്ന് ജില്ലയുടെ അതിര്‍ത്തി വഴി വരുന്ന എല്ലാവരെയും നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് വിധേയമാക്കും. കോവിഡ് ക്ലസ്റ്ററുകളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണയും മംഗളാ ദേവി ചിത്ര പൗര്‍ണ്ണമി ഉത്സവം  ഉണ്ടായിരിക്കില്ല. വ്യാപാര-വാണിജ്യ മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന് ഇന്ന് (16) രാവിലെ 11 ന്  വ്യാപാരി വ്യവസായി, ഹോട്ടല്‍ - റെസ്റ്റൊറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ഓണ്‍ലൈനായി യോഗം ചേരും. ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, തുടങ്ങി വിവിധ വകുപ്പുതല മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

 നിര്‍ദ്ദേശങ്ങള്‍ / നിയന്ത്രണങ്ങള്‍

കല്യാണം, ഗൃഹപ്രവേശം, മരണം, മറ്റു മതപരമായ ചടങ്ങുകള്‍ തുടങ്ങിയവകളില്‍ ഓഡിറ്റോറിയങ്ങള്‍ക്കുള്ളില്‍ പരമാവധി 100 പേരും ഓഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും നിജപ്പെടുത്തണം. ഇത്തരം ചടങ്ങുകള്‍ സംബന്ധിച്ച വിവരം അടുത്തുളള പോലീസ് സ്റ്റേഷനില്‍ മുന്‍കൂറായി അറിയിക്കണം. അറിയിക്കാത്ത സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുകയും വേണം.

സ്വകാര്യ/കെ.എസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകാനുളള അനുമതി താല്ക്കാലികമായി നിര്‍ത്തി വെച്ചു.

ജില്ലയില്‍ പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.

എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന്  ഉറപ്പാക്കണം.

വിനോദ സഞ്ചാര മേഖലകള്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.