നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

post

തിരുവനന്തപുരം : വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാല്‍ അതിനനുസൃതമായ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്നത് അവസാനത്തെ ആയുധമാണ്. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഉചിതം. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്തുന്നുണ്ട്. വാര്‍ഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ വളണ്ടിയര്‍മാരും പോലീസും ഒന്നിച്ച് ഇടപെട്ടത് ഫലം ചെയ്തിരുന്നു. ആ രീതി ആവര്‍ത്തിക്കും.

ആശുപത്രികളില്‍ വൈറസ് ബാധയുള്ള എല്ലാവരെയും പ്രവേശിപ്പിക്കേണ്ടതില്ല. ഉദാഹരണത്തിന് രണ്ടു വാക്‌സിനേഷനും കഴിഞ്ഞവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ സാധാരണ നിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അത്തരം ആളുകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കും.

കൂടുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇനിയും വേണം. അത് ലഭ്യമാക്കാന്‍ അടിയന്തര നടപടിയെടുക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സി എഫ് എല്‍ ടി സികള്‍ എല്ലാ താലൂക്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തും. വാക്‌സിന്‍ കാര്യത്തില്‍, രണ്ടാം ഡോസ് ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. നിര്‍മാണ ജോലികള്‍ ഇന്നത്തെ സ്ഥിതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താം.

മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടായ പ്രശ്‌നങ്ങള്‍ ഇവിടെയും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ സ്വീകരിച്ചു വരികയാണ്. അതിന്റെ ഭാഗമായി, ജില്ലാതലത്തില്‍ ഓരോ നാലു മണിക്കൂര്‍ കൂടുന്തോറും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുവഴി സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും.

അവശ്യഘട്ടങ്ങളില്‍ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെല്‍പ്ലൈനില്‍ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഓരോ ജില്ലയിലും ഡി.പി.എം.എസ്.യു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ബന്ധപ്പെടാം.

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും അതാതിടത്തെ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണം. തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ നമ്പറുകളും കയ്യില്‍ കരുതണം. ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം.

ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ വീടുകളില്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. രോഗിക്ക് താമസിക്കാന്‍ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാന്‍ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. പരിചരിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. എന്‍.95 മാസ്‌കുകള്‍ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോള്‍ ധരിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ചികിത്സ തേടണം. അതിന് ഇ-സഞ്ചീവനി സംവിധാനത്തിന്റെ മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി കണ്‍സള്‍ട്ടേഷന്‍ നടത്താം.

ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറണം. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ ഫസിലിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സി.എഫ്എല്‍.ടി.സികളും സി.എല്‍.ടി.സികളും ശാക്തീകരിക്കുകയും ചെയ്തു. രോഗികളാകുന്ന ആര്‍ക്കും തന്നെ ഐസൊലേഷനില്‍ പോകാനോ, ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ കൂടുതല്‍ മികച്ചതാക്കാനുള്ള തീവ്രശ്രമം മുന്നോട്ടു കൊണ്ടുപോവുകയാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ അതാതു ജില്ലകളിലെ ഹെല്‌പ്ലൈന്‍ നമ്പറുകളില്‍ വിളിക്കുക. അല്ലെങ്കില്‍ 1056 എന്ന സംസ്ഥാനതല ഹെല്‌പ്ലൈന്‍ നമ്പറില്‍ വിളിച്ചാല്‍, അവര്‍ അതാതു ജില്ലകളിലേയ്ക്ക് കണക്റ്റ് ചെയ്തു തരികയും ചെയ്യും. പരമാവധി അതാതു ജില്ലകളിലെ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ തന്നെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.