തിരഞ്ഞെടുപ്പ് : ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

post

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രം കൗണ്ടിങ്ങ് കേന്ദ്രങ്ങളിലേക്ക് പ്രവേശനം

ഇടുക്കി: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഏറ്റവും കുറച്ചു ജിവനക്കാരെ ഉപയോഗിച്ചായിരിക്കും വോട്ടെണ്ണലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കുന്നതിന് 150 ചതുരശ്ര അടിയില്‍ ഒരു മേശ എന്ന ക്രമത്തിലാണ് കൗണ്ടിങ്ങ്് മെശ ഒരുക്കിയിട്ടുള്ളത്. കൗണ്ടിങ്ങ് സ്റ്റാഫ് ഒരു വശത്തും കൗണ്ടിങ്ങ്് ഏജന്റുമാര്‍ക്ക് മേശയുടെ മറുവശത്തുമായാണ് ഇരിപ്പിടം. കൗണ്ടിങ്ങിന് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആരേയും കൗണ്ടിങ്ങ് കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. തിക്കും തിരക്കും കുറയ്ക്കാന്‍ കൗണ്ടിങ്ങ് ടേബിളിന്റെ എണ്ണം കുറച്ചിട്ടുണ്ട്. അതിനാല്‍ റൗണ്ടുകളുടെ എണ്ണം കൂടും. എങ്കിലും ഉച്ചയോടെ എണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു മേശയില്‍ 500 പോസ്റ്റല്‍ ബാലറ്റ് എന്ന നിലയില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണുന്ന എല്ലാ ഹാളിലും മൈക്രൊ ഒബ്സര്‍വര്‍മാരേയും എആര്‍ഒ മാരേയും നിയോഗിച്ചിട്ടുണ്ട്. രാവിലെ എട്ടു മണിക്ക് പോസ്റ്റല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയ്ക്ക് വോട്ടിങ് മെഷീന്‍ എണ്ണാന്‍ തുടങ്ങും. രാവിലെ ഒന്‍പത് മണിയോടെ ആദ്യ ഫല സൂചന ലഭ്യമാകും. അഞ്ചു നിയോജകമണ്ഡലങ്ങളിലും ഒബസര്‍വര്‍മാരും ബിഎച്ച്ഇഎല്‍ എന്‍ജിനീയര്‍മാരും ഉണ്ടാകും. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഒബ്സര്‍വര്‍മാരുടെ അനുമതിയോടെ വരണാധികാരി വിജയികളെ പ്രഖ്യാപിക്കും. സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് വിജയിക്കൊപ്പം രണ്ടുപേര്‍ മാത്രമേ വരണാധികാരിക്ക് മുന്നില്‍ ഹാജരാകാന്‍ പാടുള്ളൂ. ഗേറ്റിന് പുറത്തും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.