വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍- മുഖ്യമന്ത്രി

post

തിരുവനന്തപുരം :വിക്ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്വകാര്യ ചാനലുകള്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കണമെന്നും അദ്ദേഹംഅഭ്യര്‍ത്ഥിച്ചു.
അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. ടെലിമെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തന്നെ ബന്ധപ്പെടാനാകണം. ഇക്കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും സംഘടനകളും പങ്കാളിത്തം വഹിക്കണം. കെ ടി ഡി സി ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം ബെഡ്ഡുകള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കും. അവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഹോര്‍ട്ടി, കണ്‍സ്യൂമര്‍ ഫെഡ് എന്നിവര്‍ ശ്രദ്ധിക്കണം.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും. മൃഗചികിത്സകര്‍ക്കു വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യംവേണ്ട ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്- നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിക്കണം. അവശ്യമെങ്കില്‍ പോലീസ് സഹായം ഉറപ്പാക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന ദിവസം പൗരബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സംയമനത്തോടെ പെരുമാറിയ കേരള ജനതയ്ക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.