കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക എക്‌സ് റേ യൂണിറ്റ് കമ്മീഷന്‍ ചെയ്തു

post

പത്തനംതിട്ട:  കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്‌സ് റേ സംവിധാനം നിലവില്‍ വന്നു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എക്‌സ് റേ യൂണിറ്റിന്റെ കമ്മീഷനിംഗ് നിര്‍വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു.  

       എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 43 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളജില്‍ എക്‌സ് റേ സംവിധാനം ഏര്‍പ്പെടുത്തിയത്.  ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്‌സ് മെഡിക്കല്‍ സിസ്റ്റംസ് ലിമിറ്റഡ് നിര്‍മിച്ച ഹൈ ഫ്രീക്വന്‍സി എക്‌സ്‌റേ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ജപ്പാന്‍ കമ്പനിയായ ഫ്യൂജി ഫിലിംസ് നിര്‍മിച്ച കാസറ്റ് റെക്കോര്‍ഡര്‍ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്‌സ് റേയുടെ ഡിജിറ്റല്‍ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്‌സ് റേ ജനറേറ്ററും, 65 കെവി സ്റ്റെബിലൈസറും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.

      ജില്ലയില്‍ തന്നെ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും ആധുനിക സംവിധാനമാണ് റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. നിലവില്‍ രോഗികള്‍ പുറത്തു നിന്നും എക്‌സ് റേ എടുത്ത് എത്തിക്കുകയായിരുന്നു. പുതിയ എക്‌സ് റേ സംവിധാനം നിലവില്‍ വന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകും.

     റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ആവശ്യമായ സ്‌കാനിംഗ് സംവിധാനവും ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് എംഎല്‍എ പറഞ്ഞു. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന് ആവശ്യമായ പണവും എംഎല്‍എ ഫണ്ടില്‍ നിന്നും നല്കിയിട്ടുണ്ട്. സി റ്റി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിക്കും. 240 കിടക്കകള്‍ ഉള്ള കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുമ്പോള്‍ എക്‌സ്‌റേ സംവിധാനം ആരംഭിച്ചത് വളരെ പ്രയോജനകരമാകുമെന്നും എംഎല്‍എ പറഞ്ഞു.

       യോഗത്തില്‍  മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍.രതീഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.