മത്സ്യ കൃഷി വ്യാപനത്തിലൂടെ ആദിവാസി ഉന്നമനം ഉറപ്പ് വരുത്തും

post

ഇടുക്കി : ജില്ലയിലെ മത്സ്യ  കൃഷി വ്യാപനത്തിലൂടെ ആദിവാസി വിഭാഗത്തിന്റെ ക്ഷേമം  ഉറപ്പ് വരുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കാല്‍വരി മൗണ്ടില്‍ സംഘടിപ്പിച്ച മത്സ്യ കര്‍ഷക ഉദ്യോഗതല സംഗമത്തിനും സെമിനാറിനും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദുതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ഡാമുകളിലും ആദിവാസി വിഭാഗത്തിന്റെ നേതൃത്വത്തില്‍  മത്സ്യകൃഷി വ്യാപിപ്പിക്കും. അതുവഴി ഇവരുടെ ഇടയില്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കും.  ഇതുമായി ബന്ധപ്പെട്ട്  സൊസൈറ്റികളും ജെഎല്‍ജി ഗ്രൂപ്പുകളും രൂപീകരിക്കും. നിലവില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 300 കുടുംബങ്ങളാണ് മത്സ്യകൃഷി ചെയ്യുന്നത്. ഇവരെ ഉടനെ തന്നെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
         227 ഹെക്ടറില്‍ 2176 കര്‍ഷകരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ഭൗതിക പുരോഗതി രംഗത്ത് 100 ശതമാനവും സാമ്പത്തിക പുരോഗതിയില്‍ 69% നേട്ടവും ജില്ല കൈവരിച്ചു. മത്സ്യ കൃഷി വ്യാപന രംഗത്ത് സംസ്ഥാനത്തു ഒന്നാം സ്ഥാനം കൈവരിച്ചത് ഇടുക്കി ജില്ലയാണ്. നൂതന മത്സ്യ കൃഷി രംഗത്ത് മികച്ച വിജയം കൈവരിക്കുകയും സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത തങ്കമണി സ്വദേശി  വെളിഞ്ഞാലില്‍ ടോമി പീറ്ററിനെ മന്ത്രി അഭിനന്ദിച്ചു.  ജില്ലയിലെ ശുദ്ധജല മത്സ്യ കൃഷിക്ക് അനുയോജ്യമായ സ്വകാര്യപൊതു  ജലാശയങ്ങള്‍ കണ്ടെത്താനും മല്‍സ്യകൂട് കൃഷി വൈദ്യുതി വകുപ്പിന്റെ എല്ലാ ഡാമുകളിലും തുടങ്ങാനും തീരുമാനമായി. ഇടുക്കി മാട്ടുപ്പെട്ടി ഡാമുകളിലായി 37.8 ലക്ഷം രൂപ ചിലവഴിച്ചു 6134 ഹെക്ടറിലാണ് മത്സ്യ വിത്ത് നിക്ഷേപിച്ചിരിക്കുന്നത്.
മത്സ്യ വിപണന രംഗത്തെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും  ഏകികൃത വില കര്‍ഷകന് ലഭിക്കുന്നതിനുമായി മത്സ്യഫെഡിന്റെ സഹകരണത്തോടെ വില്പന നടത്തും.  യോഗത്തില്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍ ശ്രീകുമാര്‍, അഡിഷണല്‍ ഡയറക്ടര്‍ സന്ധ്യ ആര്‍, ജോയിന്റ് ഡയറക്ടര്‍മാരായ  ഇഗ്‌നേഷ്യസ് മണ്‍ട്രോ, സാജു എം.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ  താജ്ജുദീന്‍, തുളസികുമാരി എസ്, ജില്ലയിലെ വിവിധ കര്‍ഷകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.