ജനാധിപത്യപ്രക്രിയ സ്വച്ഛമായി വളരാന്‍ മാധ്യമസ്വാതന്ത്ര്യം ആവശ്യം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

post

മാധ്യമദിനം2020: ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: ജനാധിപത്യപ്രക്രിയ സ്വച്ഛമായി വളരാന്‍ മാധ്യമസ്വാതന്ത്ര്യം ആവശ്യമാണെന്നും ജനങ്ങള്‍ക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം തിരിച്ചുകൊടുക്കാന്‍ കഴിയുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'മാധ്യമദിനം 2020' ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ പുരോഗതിയിലേക്ക് തിരിക്കാനാവുന്ന സംഭവങ്ങളും അനുഭവങ്ങളും മനോഹരമായി അവതരിപ്പിക്കാനാവണം. പ്രളയവും ദുരന്തങ്ങളും വന്നപ്പോള്‍ ഒരു ജനതയെ ആകെ എങ്ങനെ നയിക്കാനാവുമെന്ന് മാധ്യമങ്ങള്‍ കാണിച്ചുതന്നിട്ടുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള കരുത്താണ് മാധ്യമങ്ങള്‍. ഇന്നത്തെക്കാലത്ത് പൊതുപ്രവര്‍ത്തകരെക്കാള്‍ ജനങ്ങള്‍ വിശ്വസിക്കുന്നത് മാധ്യമങ്ങളെയാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ പരമാവധി അറിവ് സമ്പാദിക്കണം. കൈകാര്യം ചെയ്യുന്ന വിഷയത്തെ സംബന്ധിച്ച് വേണ്ടത്ര അറിവില്ലെങ്കില്‍ വല്ലാതെ ലളിതവത്കരിക്കുന്ന അവസ്ഥ വന്നാല്‍ അത് മാധ്യമരംഗത്തിന്റെ വിശ്വാസം തകര്‍ക്കും.

അപ്പപ്പോഴുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഘോഷങ്ങള്‍ക്കപ്പുറം ആ വിഷയങ്ങളിലേക്ക് തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ട്. ബ്രേക്കിംഗ് ന്യൂസുകളുടെ വിസ്‌ഫോടനാത്മക അന്തരീക്ഷം സൃഷ്ടിക്കല്‍ മാത്രമല്ല വാര്‍ത്ത, പോസിറ്റീവും വികസനോന്മുഖവുമായ പത്രപ്രവര്‍ത്തനവുമുണ്ട്. നിയമനിര്‍മാണസഭയിലെ എല്ലാ നിയമങ്ങളും ഒരുപാട് ഗൃഹപാഠം നടത്തിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ സഭാംഗങ്ങള്‍ നിര്‍ദേശിക്കുന്ന ഭേദഗതികളും മറ്റും വിശദമായി ചര്‍ച്ച ചെയ്താണ് അന്തിമ നിയമത്തിലെത്തുന്നത്. ഇതെല്ലാം മാധ്യമങ്ങള്‍ ഗൗരവകരമായി അറിയിക്കുന്നുണ്ടോ എന്ന് സംശയമാണ്. ജനാധിപത്യത്തിന്റെ കാവലാളുകളില്‍ സുപ്രധാനമായതാണ് മാധ്യമങ്ങള്‍. സമൂഹത്തിന്റെ ആരോഗ്യപരമായ വികാസത്തിന് മാധ്യമങ്ങള്‍ അനിവാര്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ആഴത്തില്‍ അറിവ് ആവശ്യമുള്ള മേഖലയാണ് മാധ്യമമേഖലയെന്നും വാര്‍ത്തകളുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കാനുള്ള പക്വത അറിവിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഓരോ പൗരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നുള്ള ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) ആണ് ഭരണഘടനയില്‍ താന്‍ ഏറെ പ്രസക്തമായി കാണുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് വ്യക്തമാക്കി. കേള്‍ക്കുന്നതെല്ലാം അതേപ്പടി വിഴുങ്ങാതെ യുക്തിപരമായി ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ശേഷി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ ഭരണഘടനയും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരന്‍, കെ.യു.ഡബ്ല്യൂയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, വീക്ഷണം ബ്യൂറോ ചീഫ് നിസാര്‍ മുഹമ്മദ്, ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ യു.വി. ജോസ് എന്നിവര്‍ സംസാരിച്ചു. 

ഉദ്ഘാടനസമ്മേളനത്തിന് പുറമേ, രാവിലെ പത്തുമണിമുതല്‍ വിവിധ സെഷനുകള്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കായി നടന്നു. 'എക്‌സ്‌ക്ലൂസീവുകള്‍ വന്ന വഴി' എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. 'മീറ്റ് ദി എഡിറ്റര്‍' സെഷനില്‍ മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ് സംസാരിച്ചു. തുടര്‍ന്ന് 'ബ്രേക്കിംഗ് ന്യൂസ്' സെഷനില്‍ ശ്രീജ (മാതൃഭൂമി ന്യൂസ്), അളകനന്ദ (ഏഷ്യാനെറ്റ് ന്യൂസ്), ജസ്റ്റീന തോമസ് (മനോരമ ന്യൂസ്), നീതു (സി.എന്‍.എന്‍ന്യൂസ് 18), സ്‌നേഹ കോശി (എന്‍.ഡി.ടി.വി), ഷീജ എസ് (കൈരളി ടി.വി) എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ഇന്ന് രാവിലെ 10ന് 'മാറുന്ന ലോകത്തെ മാധ്യമപ്രവര്‍ത്തനം' എന്ന വിഷയത്തില്‍ പിക്‌സ് സ്‌റ്റോറി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് ജേക്കബ് സംസാരിക്കും. 12 മണിക്ക് 'ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ ബി. ശ്രീജന്‍ (ദി ടൈംസ് ഓഫ് ഇന്ത്യ), അനില്‍ രാധാകൃഷ്ണന്‍ (ദി ഹിന്ദു), എസ്. അനില്‍ (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) എന്നിവര്‍ ആശയങ്ങള്‍ പങ്കുവെക്കും.

ഉച്ചയ്ക്ക് രണ്ടിന് കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമവിദ്യാര്‍ഥികളുമായി ആശയവിനിമയം നടക്കും. ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), എന്‍.പി. ചന്ദ്രശേഖരന്‍ (കൈരളി ടി.വി), പി.പി. ജെയിംസ് (24 ന്യൂസ്), രാജീവ് ദേവരാജ് (ന്യൂസ് 18 കേരളം), കമാല്‍ വരദൂര്‍ (ചന്ദ്രിക), അനില്‍ നമ്പ്യാര്‍ (ജനം ടി.വി) എന്നിവര്‍ പങ്കെടുക്കുന്ന സംവാദത്തില്‍ മാര്‍ ഇവാനിയോസ് കോളേജ് മാസ് കമ്യൂണിക്കേഷന്‍ ഹെഡ് എസ്.ആര്‍. സഞ്ജീവ് മോഡറേറ്ററായിരിക്കും.