ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം: മുഖ്യമന്ത്രി

post

യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ ബ്ലോക്കിന്റെ നിര്‍മാണത്തിന് തുടക്കമായി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തില്‍ യാഥാസ്ഥിതിക ചിന്ത വച്ചുപുലര്‍ത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആന്റ് ഇന്‍സ്ട്രമെന്റേഷന്‍ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കുട്ടികള്‍ പഠിച്ചിറങ്ങുമ്പോള്‍ ആരുടെയും പിന്നിലാകാന്‍ പാടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്‌സുകളും സമീപനവും വരണം. ലോകത്തിന്റെ എല്ലാ മേഖലയിലും ആധുനിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോളേജ്, യൂണിവേഴ്‌സിറ്റി അധികൃതര്‍ കുട്ടികളുടെ അഭിവൃദ്ധിക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. ഏറെ പ്രയോജനകരമായ പദ്ധതിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ നിര്‍മാണം. കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ലൈബ്രറിയും സയന്‍സ് ലാബും പൂര്‍ണമായി ഇതിലേക്ക് മാറും. കോളേജിലെ ഒന്നര ലക്ഷത്തോളം അമൂല്യപുസ്തക ശേഖരം സൂക്ഷിക്കാനും ആധുനിക കാലത്തിനനുസൃതമായി ഡിജിറ്റല്‍ ലൈബ്രറി ക്രമീകരിക്കാനും ഇവിടെ സാഹചര്യമുണ്ടാകും. ഡിജിറ്റല്‍ ലൈബ്രറിയുടെ ഗുണം പൊതുജനങ്ങള്‍ക്ക് കൂടി ലഭിക്കണം. സയന്‍സ് ലാബും ഗവേഷണ ഉപകരണങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കാനും പുതിയ മന്ദിരം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്‌കരണത്തിന്റെ വഴിയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ഇതു വരെ ചിന്തിച്ച വഴികളില്‍ നിന്ന് മാറി ചിന്തിക്കാനാകണം. ഇതില്‍ എല്ലാവരും ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയും രൂപസങ്കല്‍പ്പവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായാണ് നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി കെട്ടിടം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിലെ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് സമാനമായി പൈതൃക ശൈലി നിലനിര്‍ത്തിയാകും പുതിയ കെട്ടിടം നിര്‍മിക്കുക. കെട്ടിടത്തിന് 20750 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിലനിന്നിരുന്ന കെട്ടിടത്തിന്റെ വിക്‌ടോറിയന്‍ ശൈലിയിലുള്ള പ്രൗഢഗംഭീരമായ മുന്‍ഭാഗം സംരക്ഷിച്ചുകൊണ്ടാകും പുതിയ മന്ദിരം നിര്‍മിക്കുക. മൂന്നു നിലകളും ഒരു ഭൂഗര്‍ഭ നിലയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാംനിലയിലും വിശാലമായ ലൈബ്രറി, അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൗകര്യം, സ്റ്റാഫ് റൂം മുതലായവയും രണ്ടാം നിലയില്‍ സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി എന്നിവയും സെല്ലാര്‍ ഫ്‌ളോറില്‍ സ്‌റ്റോര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

വിക്‌ടോറിയന്‍ ശൈലിയിലുള്ള ഈ കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് വകുപ്പ് ആര്‍കിടെക്ചറല്‍ വിഭാഗവും, സ്ട്രക്ചറല്‍ രൂപകല്‍പന പൊതുമരാമത്തിന്റെ ഡിസൈന്‍ വിഭാഗവുമാണ് തയാറാക്കിയിട്ടുള്ളത്. 9.35 കോടി രൂപ മുതല്‍മുടക്കിലാണ് കെട്ടിടം നിര്‍മിക്കുന്നത്.