കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണം നാട് അറിയുന്നു: മുഖ്യമന്ത്രി

post

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചു. വൈകുന്നേരം വരെ ഒ. പി സംവിധാനം നിലവില്‍ വന്നു. ലാബുള്‍പ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ഇതോടെ ഇവിടങ്ങളില്‍ നല്ല തോതില്‍ ആളുകള്‍ ചികിത്സയ്ക്കെത്തുന്നു. വിദഗ്ധ ചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കാന്‍ കഴിയുന്നു എന്നതാണ് വലിയ പ്രത്യേകത.

ആലപ്പുഴ ജില്ലയിലെ കടമ്പൂര്‍, പാണാവള്ളി, പാലക്കാട് തേങ്കുറിശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കല്‍, വയനാട് മൂപൈനാട് എന്നിവിടങ്ങളിലാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതില്‍ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം വി. പി. എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് ഏറ്റെടുത്തത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

28 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. രണ്ടരകോടി രൂപ ചെലവിലാണ് ഇവ ഒരുക്കിയത്. സംസ്ഥാനത്തെ 1603 ആരോഗ്യ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളായി നേരത്തെ ഉയര്‍ത്തിയിരുന്നു. ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഇതോടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികളും ആരംഭിക്കുകയാണ്. ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് കുടുംബസമേതം താമസിച്ച് പ്രസവ ശുശ്രൂഷ തേടാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ക്കും തുടക്കമായി. 6,14, 000 രൂപ ചെലവിലാണ് ബത്തേരിയിലും വൈത്തിരിയിലും ആന്റി നാറ്റല്‍ ട്രൈബല്‍ ഹോമുകള്‍ തുടങ്ങുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടിയില്‍ ടിബി കേന്ദ്രവും ആരംഭിക്കുകയാണ്. ആദിവാസി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ കരുതല്‍ വെളിവാക്കുന്ന പദ്ധതികളാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ 72 ലക്ഷം രൂപ ചെലവില്‍ ജില്ല ടിബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ സെന്ററിന്റെ ഓഫീസ്, കയ്പമംഗലത്ത് സ്ത്രീകള്‍ക്ക് മാത്രമായി സി. എഫ്. എല്‍. ടി. സി എന്നിവയും പദ്ധതികളില്‍പെടുന്നു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 25 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം, പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഐ. സി. യു, 15 നവജാത ശിശു പുനരുത്തേജന യൂണിറ്റ്, പീരുമേട് താലൂക്ക് ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശൃംഖല, പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ആദ്യ ഘട്ട ഇ ഹെല്‍ത്ത് പദ്ധതി, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 21 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കിയ എസ്. എന്‍. സി സ്പെഷ്യല്‍ ന്യൂറോ കെയര്‍ യൂണിറ്റ്, 15 നവജാത ശിശു പുനരുത്തേജന യൂണിറ്റ്, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, ഒന്നേകാല്‍ കോടി രൂപ ചെലവില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, 60 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച കോട്ടയം ജില്ലാ നഴ്സിങ് സ്‌കൂളിലെ സ്‌കില്‍ ലാബ്, പത്തു ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

1.75 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഒ. പി ബ്ളോക്കിന്റെ ശിലാസ്ഥാപനവും നാലു കോടി ചെലവില്‍ നിര്‍മിക്കുന്ന എറണാകുളം ഇടപ്പള്ളി റീജ്യണല്‍ വാക്സിന്‍ സ്റ്റോറിന്റെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കുന്നതിന് പരിശ്രമം നടത്തുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.