ഏകോപിത നവകേരളം കര്‍മ്മപദ്ധതി 2 രൂപീകരിക്കും

post

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തി ഏകോപിത നവകരളം കര്‍മ്മപദ്ധതി 2  രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ  വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനര്‍നാമകരണം ചെയ്യും. നവകേരളം കര്‍മ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായും നവകേരളം കര്‍മ്മപദ്ധതി സെല്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കര്‍മ്മപദ്ധതിയുടെ  രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.  88 തസ്തികകള്‍ മൂന്നു വര്‍ഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോര്‍ഡിനേറ്ററെ നിയമിക്കും.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍

മഞ്ചേശ്വരം താലൂക്കില്‍ കോയിപ്പാടി വില്ലേജില്‍ 1.96 ഏക്കര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും.

ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡിന്റെ സര്‍ക്കാര്‍ ഗ്യാരന്റി പരിധി 51.50 കോടി രൂപയില്‍ 100 കോടി രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിന് ആവശ്യമായ പരുത്തി, വിളപ്പെടുപ്പ് കാലത്ത് വലിയതോതില്‍ വാങ്ങുന്നതിന് കണ്ണൂരിലെ കനറാ ബാങ്ക് എസ് എംഇ ബ്രാഞ്ചില്‍ നിന്നും 2 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമാക്കാന്‍ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് കെയുആര്‍ഡിഎഫ്സിയിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്മെന്റ്  കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ പി.എസ്.സി യുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് പി.എസ്.സി റൂള്‍സില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനം അംഗീകരിച്ചു

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ 20, സീനിയര്‍ ഗവ. പ്ലീഡര്‍ 53, പ്ലീഡര്‍മാര്‍ 52 എന്നിങ്ങനെയാണിത്.