കേരളത്തിലെ ആദ്യ റെസ്‌കോ മോഡല്‍ സൗരോര്‍ജ്ജ പദ്ധതി: അനെര്‍ട്ടും റബ്‌കോയും ധാരണപത്രം ഒപ്പിട്ടു

post

തിരുവനന്തപുരം : റസ്‌കോ മോഡല്‍ സൗരോര്‍ജ്ജ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനെര്‍ട്ടും റബ്‌കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുത വകുപ്പ് കെ. കൃഷ്ണന്‍കുട്ടി, സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാപന മേധാവികള്‍ ഒപ്പിട്ടു. അനെര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വെളുരി, റബ്‌കോ എം.ഡി പി.വി ഹരിദാസനുമാണ്  കരാറില്‍ ഒപ്പിട്ടത്. റബ്കോ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍, അനെര്‍ട്ട് ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ്. പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ സൗരോര്‍ജ മേഖലയിലെ ആദ്യ റെസ്‌കോ - റിന്യൂവബള്‍  എനര്‍ജി സര്‍വിസ് കമ്പനി (അക്ഷയോര്‍ജ സേവന ദാതാവ്) പദ്ധതിക്കാണ് അനെര്‍ട്ട് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ സൗരോര്‍ജവത്കരിക്കുന്നതിന്റെ ഭാഗമായി അനെര്‍ട്ടിന്റെ പദ്ധതിയിലുള്‍പ്പെടുത്തി  സൗര വൈദ്യുത നിലയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുകയും തുടര്‍ന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കില്‍ അതത് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുയും ചെയ്യുന്നതാണ് പദ്ധതി. ഇത്തരത്തില്‍ അനെര്‍ട്ട് റെസ്‌കോ ആയിട്ടുള്ള ആദ്യ പദ്ധതിയാണ് കണ്ണൂര്‍ ആസ്ഥാനമായിട്ടുള്ള കേരള സംസ്ഥാന റബ്ബര്‍ കോപ്പറേറ്റീവ് ലിമിറ്റഡില്‍ (റബ്കോ) നടപ്പാക്കുന്നത്. തലശ്ശേരിയിലുള്ള റബ്കോയുടെ ഫാക്ടറിയില്‍ 350 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് ആണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.