എഫ്.എം.സി.ജി. പാര്‍ക്ക്: ചര്‍ച്ചകള്‍ക്ക് തുടക്കമായി

post

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ്.എം.സി.ജി ക്‌ളസ്റ്റര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഫിക്കി പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തുന്ന കൂടിയാലോചനകള്‍ക്ക് തുടക്കമായി. പാര്‍ക്ക് സംബന്ധിച്ച രൂപരേഖ ഫിക്കി കര്‍ണ്ണാടക ചെയര്‍മാന്‍ കെ. ഉല്ലാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വ്യവസായ മന്ത്രി പി. രാജീവിന് മുന്നില്‍ അവതരിപ്പിച്ചു.

2027 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എഫ്.എം.സി.ജി പാര്‍ക്ക് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. 35 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതി സംസ്ഥാനത്തിനിണങ്ങുന്ന നിക്ഷേപ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 500 ഏക്കര്‍ ഭൂമി പദ്ധതിക്കായി കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. വൈദ്യുതി, ജലലഭ്യത ഉറപ്പു വരുത്തണം. കേരളത്തിനൊപ്പം തമിഴ്നാടിന്റേയും കര്‍ണ്ണാടകയുടേയും വിപണി സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പദ്ധതിയായി മാറ്റും. ലോകത്തെ 20 പ്രമുഖ എഫ്.എം.സി.ജി കമ്പനികളെ പാര്‍ക്കിലേക്ക് എത്തിക്കാമെന്ന് ഫിക്കി പ്രതിനിധികള്‍ ഉറപ്പു നല്‍കി.

അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉല്‍പന്ന വിപണിയില്‍ കേരളത്തിന് പുറത്തുനിന്നുള്ള ഉല്‍പന്നങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനമുള്‍പ്പെടെ തല്‍ഫലമായി നഷ്ടപ്പെടുകയാണെന്ന് ഫിക്കി സംഘം ചൂണ്ടിക്കാട്ടി.

അതിവേഗം വളരുന്ന എഫ്.എം.സി.ജി വിപണിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിന് ഇപ്പോഴും സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. 25000 കോടി രൂപയുടെ വിപണിയാണ് സംസ്ഥാനത്ത് ഉള്ളത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത ഉല്‍പാദന മേഖലയെന്ന നിലയില്‍ പാര്‍ക്ക് വികസിപ്പിക്കാന്‍ എല്ലാ സഹകരണവും ഫിക്കി വാഗ്ദാനം ചെയ്തു.