ഓണക്കിറ്റ്: വിതരണം ചെയ്തത് 19,49,640 കിറ്റുകള്‍

post

ആദിവാസി മേഖലകളില്‍ കിറ്റ് നേരിട്ടെത്തിക്കും

തിരുവനന്തപുരം : ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ഊര്‍ജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 19,49,640 കിറ്റുകള്‍ വിതരണം ചെയ്തതായും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്, 239812 എണ്ണം. തിരുവനന്തപുരം ജില്ലയില്‍ 220991, തൃശൂരില്‍ 194291, ആലപ്പുഴയില്‍ 137662, എറണാകുളത്ത് 159631, ഇടുക്കിയില്‍ 93931, കണ്ണൂരില്‍ 98986, കാസര്‍കോട് 76501, കൊല്ലത്ത് 130092, കോട്ടയത്ത് 97460, കോഴിക്കോട് 176308, പാലക്കാട് 165358, പത്തനംതിട്ടയില്‍ 81692, വയനാട് 76925 കിറ്റുകളാണ് വിതരണം ചെയ്തത്. ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ആദിവാസി മേഖലകളിലുള്ളവര്‍ക്ക് ഓണക്കിറ്റുകള്‍ നേരിട്ട് എത്തിക്കും. ആഗസ്റ്റ് 15ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പുളിയക്കാല ആദിവാസി കോളനിയില്‍ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കം കുറിയ്ക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും കിറ്റ് വിതരണത്തില്‍ പങ്കെടുക്കും. ഈ മാസത്തെ അരി വാങ്ങാത്ത ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് അതും എത്തിച്ചുകൊടുക്കും. കന്യാസ്ത്രീ മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും ഓണക്കിറ്റുകള്‍ നേരിട്ട് എത്തിക്കും.

അനര്‍ഹര്‍ കൈവശം വച്ചിരുന്ന 1,34,170 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് തിരിച്ചേല്‍പ്പിച്ചത്. അര്‍ഹതയുള്ള 12,000 പേര്‍ക്ക് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു. എ. എ. വൈ വിഭാഗത്തിലെ കാര്‍ഡുകളുടെ വിതരണം ആഗസ്റ്റ് 20 ന് പൂര്‍ത്തിയാകും. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിക്കും.

ആവശ്യപ്പെടുന്നവര്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കാര്‍ഡുകള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഭാവിയിലെ മറ്റു പദ്ധതികള്‍ക്കും ഉപയോഗിക്കാനാവും. അടുത്ത സീസണിലെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന്‍ ആഗസ്റ്റ് 16ന് തുടങ്ങും. അടുത്ത വര്‍ഷം മുതല്‍ രജിസ്ട്രേഷന്‍ ജൂലൈ ഒന്നിന് ആരംഭിക്കും. നെല്ല് സംഭരണം സുഗമമാക്കാന്‍ കര്‍ഷകര്‍, മില്ലുടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലതിരിച്ച് ചര്‍ച്ചകള്‍ നടത്തും. ആദ്യഘട്ടം പാലക്കാട് ആഗസ്റ്റ് 26ന് നടക്കും.

സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിനു പുറമെ 750 രൂപയുടെ സൗജന്യ വൗച്ചറും ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.