വാക്കയില്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

post

ആലപ്പുഴ: തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ പളളിത്തോടിനെയും ഇല്ലിക്കല്‍ പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെ നിര്‍മ്മിക്കുന്ന വാക്കയില്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ ബോസ്ട്രിങ് ആര്‍ച്ചിന്റെ നിര്‍മാണവും ലാന്‍ഡ് സ്പാനിന്റെ പൈലിങ് പ്രവര്‍ത്തികളും നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലത്തിനായുള്ള പൈലിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കാനുള്ള ഉദ്യോഗസ്ഥതല നടപടികളും പുരോഗമിക്കുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 16.80 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 1.45 കോടി രൂപ ഭൂമി ഏറ്റെടുക്കലിനുവേണ്ടി മാത്രമാണ് മാറ്റിവെച്ചത്. ബോസ്ട്രിങ് ആര്‍ച്ച് എന്ന് നവീന രീതിയില്‍ ആണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. പാലത്തിന് ഒരു സ്പാനോടുകൂടി 32.00 മീറ്റര്‍ നീളവും 7.50 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. പാലത്തിന്റെ രണ്ടുവശങ്ങളിലായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളും ഉണ്ട്. ഇരുകരകളിലുമായി 70 മീറ്റര്‍ നീളത്തില്‍ 3 അപ്രോച്ചു റോഡുകളും ഉണ്ട്. കൂടാതെ 80 മീറ്റര്‍ നീളത്തില്‍ 3 സര്‍വ്വീസ് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി തുറവൂര്‍ തെക്ക് വില്ലേജില്‍ നിന്നും 82.0 സെന്റ് വസ്തു ഏറ്റെടുക്കുന്നതിനുള്ള അനുമതിയും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

2019 സെപ്റ്റംബറിലാണ് പാലത്തിന്റെ പണി തുടങ്ങിയത്. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറെ മനക്കോടത്തെ വാക്കയില്‍ കോളനിയെ മൂലേക്കളം, തുറവൂര്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം എ.എം ആരിഫ് എം.പി. മുന്‍കൈയെടുത്താണ് യാഥാര്‍ത്ഥ്യമാക്കിയത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇതുവഴി തുറവൂര്‍,കുത്തിയതോട്, എറണാകുളം ഭാഗത്തേക്ക് വാക്കയില്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ എത്താനാകും.