കൊറോണ വൈറസ്: വീട്ടില്‍ നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നുവെന്ന് മന്ത്രി

post

2421 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി 

തിരുവനന്തപുരം :സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 2,321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 190 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ഇതില്‍ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വീട്ടില്‍ സ്വയം നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ വൈറസ് പ്രതിരോധത്തില്‍ അവര്‍ അണിനിരന്നിരിക്കുകയാണ്. നാടിന്റെ നന്‍മയെ ഓര്‍ത്ത് സ്വയം നിരീക്ഷണത്തിന് വിധേയമായവരാണവര്‍. എല്ലാ കാലത്തും അവരെ ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. വുഹാനില്‍ നിന്നും വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, ഒരാളും മരിക്കരുത്, സമൂഹത്തില്‍ ഒരാള്‍ക്ക് പോലും കൊറോണ പകരരുത് എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്. ആരോഗ്യ വകുപ്പ് സജ്ജമാക്കിയ 18 ടീമുകളും ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 1,043 പേര്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാന്‍ പാടില്ല. അവര്‍ക്ക് ജോലി സംബന്ധിച്ചോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുന്നതാണ്.  പോസിറ്റീവ് കേസ് വന്ന തൃശൂരില്‍ 82 പേരുടേയും ആലപ്പുഴയില്‍ 51 പേരുടേയും കാസര്‍ഗോഡ് 29 പേരുടേയും കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൊറോണയോട് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലും എച്ച്.1 എന്‍.1 തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തിശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. വ്യാജ പ്രചരണങ്ങള്‍ നടത്തിയ ഏഴു പേര്‍ക്കെതിരെ ഇതുവരെ കേസ് എടുത്തു.
സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക നിരീക്ഷണത്തിനു സംവിധാനങ്ങള്‍ ഒരുക്കിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പരിശീലനം നല്‍കുവാന്‍ ട്രെയിനിംഗ് ടീമുകളെ വിന്യസിച്ചു. സ്വകാര്യ ആശുപത്രികളിലും ഐ.എം.എ.യുമായി സഹകരിച്ച് കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.