അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനകം ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 12,067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരഹിത-ഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2,62,131 വീടുകളാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. ഇതിനായി 8993 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കിയത്.

സദുദ്ദേശത്തോടെ നടത്തിയ ഇടപെടലുകള്‍ ചിലര്‍ അനാവശ്യ വിവാദത്തിനുള്ള ആയുധമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുതാര്യവും ശാസ്ത്രീയവുമായി നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് പലവിധ ആരോപണങ്ങളുണ്ടായി. നാടിനുണ്ടായ നേട്ടങ്ങള്‍ പരമാവധി ഇകഴ്ത്തിക്കാട്ടാനാകുമോയെന്നാണ് ഇവര്‍ നോക്കിയത്. പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന പാര്‍പ്പിടങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം കോലാഹലങ്ങളുണ്ടാക്കിയത്. നാടിനെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കും വാസ്തവവിരുദ്ധ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കും കേരള ജനത ജനാധിപത്യപരമായി മറുപടി നല്‍കി. നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് കേരള ജനത നമ്മോടെല്ലാമായി പങ്കുവച്ചത്.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 12,067 വീടുകളില്‍ 10,058 എണ്ണം ലൈഫ് മിഷന്‍ മുഖേനയും 2,009 വീടുകള്‍ പി.എം.എ.വൈ. (നഗരം) പദ്ധതിയിലുമാണ് നിര്‍മിച്ചത്. ഇവയില്‍ 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.