ആരോഗ്യ മേഖലയിലെ ശാസ്ത്ര വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനം ആവശ്യം: ആരോഗ്യ മന്ത്രി

post

സംസ്ഥാന ഹോമിയോപ്പതി അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ വിവിധ ശാസ്ത്ര വിഭാഗങ്ങള്‍ തമ്മില്‍ മത്സരമല്ല ഏകോപനമാണ് ആവശ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. സംസ്ഥാന ഹോമിയോപ്പതി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  പല രോഗങ്ങള്‍ക്കും ഹോമിയോ ചികിത്സ ഫലപ്രദമാണ്. എന്നാല്‍ കൊറോണയും നിപ്പയും പോലുള്ള അസുഖങ്ങളെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രമേ  ചികിത്സിക്കാനാകുവെന്നും മന്ത്രി പറഞ്ഞു. വന്ധ്യത പരിഹരിക്കാനുള്ള ജനനി പദ്ധതി വിജയമാണെന്നാണ് അനുഭവം തെളിയിക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഹോമിയോപ്പതി അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.

ഹോമിയോപ്പതി ചികിത്സരംഗത്തെ സമഗ്ര സംഭവനക്കുള്ള അവാര്‍ഡ് ഡോ.കെ.ജെ.ഐസക്കിനു വേണ്ടി മകന്‍ ജോസ് ഐസക് ഏറ്റുവാങ്ങി. മികച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഡോ. എസ് സുബൈര്‍, മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഡോ.കെ.എല്‍. ബാബു, സ്വകാര്യ മേഖലയിലെ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഡോ.എസ്. ജി.ബിജു എന്നിവര്‍ ഏറ്റുവാങ്ങി.