മരണം16, ദുരിതാശ്വാസ ക്യാമ്പുകള്‍ 156

post

* ഏതു സാഹചര്യവും നേരിടാന്‍ സജ്ജം

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 16 ആയി. (ഞായര്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ). കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 12 പേരുടെ മൃതദേഹവും ഇടുക്കിയിലെ കൊക്കയാറില്‍ മൂന്നുപേരുടെ മൃതദേഹവും കണ്ടെടുത്തതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഏറാമലയില്‍ പെരിയാട്ടു നൂര്‍ജഹാന്‍ മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞ് വെള്ളക്കെട്ടില്‍ വീണു മരിച്ചു. പ്രകൃതി ക്ഷോഭത്തില്‍ കാണാതായവര്‍ക്കായി വിവിധ പ്രദേശങ്ങളില്‍  തിരച്ചില്‍ തുടരുകയാണ്.

കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയത്ത് അപകടകരമായ സാഹചര്യങ്ങളില്‍ കഴിഞ്ഞ 321 കുടുംബങ്ങളിലെ 1196 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ യെല്ലൊ അലെര്‍ട്ട് നിലവിലുണ്ട്.

ഇടുക്കി ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ 23 ക്യാമ്പുകളിലായി 219 കുടുംബത്തിലെ 812 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേന, എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്‌സ് (ETF), ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (DSC) തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനും  പുനരധിവാസത്തിനും സജീവമായി രംഗത്തുണ്ട്. വായുസേനയെയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 11 മുതല്‍ തുടങ്ങിയ മഴക്കെടുതിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ യാസ്, ടൗട്ടെ ചുഴലിക്കാറ്റുകളെ തുടര്‍ന്ന് ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെ ആകെ 156 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ 1253 കുടുംബങ്ങളിലെ 4713 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 423080 പേരെ  ഉള്‍ക്കൊള്ളാവുന്ന 3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.