ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

post

വയനാട് : ജില്ലയില്‍ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇരുപത് പഠിതാക്കള്‍ക്ക്  ഒരു പരിശീലകന്‍ എന്ന നിലയില്‍ 1300 പരിശീലകരെയാണ് ജില്ലയില്‍ ഒരുക്കുന്നത്. 15 ബാച്ചുകളിലായാണ് പരിശീലനം. പത്താം ക്ലാസ്സ് വിജയിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നാണ് ഇന്‍സ്ട്രക്ടര്‍മാരെ കണ്ടെത്തിയത്. ജില്ലയിലെ 2975 ആദിവാസി ഊരുകളില്‍ നിന്നായി 25000 ത്തോളം നിരക്ഷരുണ്ടെന്നാണ് കണ്ടെത്തല്‍. ജില്ലയിലെ ആദിവാസി മേഖലയുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് നിരക്ഷരത തടസ്സമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ പദ്ധതി ആവിഷ്‌കരിച്ചത്.

 പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആര്‍.ടി.ഒ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കൊച്ചുറാണി, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. വിശ്വനാഥന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായി പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി.ഗോപി, ജില്ലാ സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍, പഞ്ചായത്ത് കോ.ഓഡിനേറ്റര്‍ സൗമ്യ സണ്ണി, പ്രേരക്മാരായ ഫാത്തിമ, ഗീത തുടങ്ങിയവര്‍ സംസാരിച്ചു.