മഴക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

post

പത്തനംതിട്ട: ജില്ലയില്‍ ഉണ്ടായ മഴക്കെടുതിയില്‍ ആധാരം ഉള്‍പ്പെടെ യുള്ള നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

വെള്ളപ്പൊക്കത്തില്‍ അപ്രോച്ച്റോഡ് ഒഴുകിപ്പോയ പുറംമറ്റത്തെ കോമളം പാലത്തിന് സമീപം അടിഞ്ഞുകൂടിയ കല്ലും മണ്ണും തടിയും അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ മുഴുവന്‍ പാലങ്ങളും പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 

യോഗത്തില്‍ എംഎല്‍എമാരായ മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായണ്‍, ഡോ. ദിവ്യ എസ്. അയ്യര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് അത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തുനിന്ന് ആളുകള്‍ വരുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി ഇനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.  ദുരിതാശ്വാസ ക്യാമ്പില്‍ പച്ചക്കറി എത്തുന്നത് ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടമാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. 

മഴക്കെടുതികള്‍ കാരണം വീട്, കൃഷി, റോഡ്, മൃഗ സമ്പത്ത്, വൈദ്യുതി തുടങ്ങിയ മേഖലയിലുണ്ടായ നാശ നഷ്ടം കണക്കാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.