ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന

post

പത്തനംതിട്ട: ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത വില്പന തടയുന്നതിന് പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗ്യക്കുറി വിപണന കേന്ദ്രങ്ങളില്‍ ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ പോലെ  വരുന്ന പന്ത്രണ്ടിലധികം ടിക്കറ്റുകള്‍ ഒരുമിച്ച് വില്പന നടത്തുന്നുണ്ടോയെന്നും ടിക്കറ്റുകളില്‍ ഏജന്‍സി സീല്‍ പതിക്കാതെ നവ മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറികള്‍ വില്പന നടത്തുന്നുണ്ടോയെന്നും പരിശോധിച്ചു.  

ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍ ജിജി, ജൂനിയര്‍ സൂപ്രണ്ട്ന്മാരായ പി.ബി മധു, ജോസഫ്  സൈമണ്‍, ജീവനക്കാരന്‍  ബിനീഷ് ആര്‍. നായര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അനധികൃത വിപണന രീതികള്‍ അവലംബിക്കുന്നവരുടെ ഏജന്‍സി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുകൂടി പരിശോധന വ്യാപിപ്പിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.  

അനധികൃത ലോട്ടറി വില്പന സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 18004258474 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെയോ www.statelottery.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ അറിയിക്കാമെന്ന് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.