ഏറ്റുമാനൂരില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും: മന്ത്രി വി.എന്‍. വാസവന്‍

post

മന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല തീര്‍ത്ഥാടന അവലോകന യോഗം ചേര്‍ന്നു

സുരക്ഷിത തീര്‍ഥാടനത്തിന് എല്ലാ സൗകര്യവുമൊരുക്കും

കോട്ടയം: ഏറ്റുമാനൂര്‍ നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിക്കുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ ഇടത്താവളത്തിലെ ഒരുക്കം വിലയിരുത്തുന്നതിനായി ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

സുരക്ഷിതമായ തീര്‍ത്ഥാടനവും ഏറ്റുമാനൂര്‍ നഗരത്തിലെ സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥിരമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി നല്‍കാന്‍ പൊലീസിന് മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി തയാറാക്കി നല്‍കിയാലുടന്‍ എം.എല്‍.എ. ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അഴുക്കുചാലുകള്‍, ഓടകള്‍ എന്നിവ ശാസ്ത്രീയമായി ഒരുക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ മുമ്പ് ഏറ്റുമാനൂര്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പദ്ധതിക്ക്  സര്‍ക്കാര്‍ സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


തീര്‍ഥാടകര്‍ക്കായി ടോയ്ലറ്റ്, കുടിവെള്ളം, മറ്റു സൗകര്യങ്ങള്‍ എന്നിവയൊരുക്കും. കോവിഡ് സാഹചര്യത്തില്‍ വിരിവയ്ക്കല്‍, അന്നദാനം എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടപ്പാക്കും. റെയില്‍വേ സ്റ്റേഷനിലും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലും രോഗലക്ഷണങ്ങളുള്ളവര്‍ക്കായി കോവിഡ് പരിശോധന സൗകര്യമൊരുക്കും. ഹോമിയോ-ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. 

ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കി ക്ഷേത്രദര്‍ശനത്തിന് സൗകര്യമൊരുക്കാന്‍ പൊലീസിനെയും ദേവസ്വംബോര്‍ഡിനെയും ചുമതലപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രക്കുളം തുറന്നുനല്‍കുന്നതിന് അനുമതിയായതായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. 

ക്ഷേത്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. നഗരത്തില്‍ അഞ്ചിടങ്ങളിലായി പൊലീസിനെ നിയോഗിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കും.  ക്ഷേത്ര മൈതാനം മുതല്‍ പേരൂര്‍ കവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിംഗ് അനുവദിക്കില്ല.

24 മണിക്കൂറും പൊലീസിന്റെ പ്രത്യേക സംഘം പട്രോളിംഗ് നടത്തും. ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പൊലീസ്-എക്സൈസ് സംയുക്ത പരിശോധനകള്‍ നടത്തും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിന് നഗരസഭയെയും പൊലീസിനെയും ചുമതലപ്പെടുത്തി. ക്ഷേത്രാങ്കണത്തില്‍ അഗ്‌നിശമന സേനയുടെ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. വാഹനവാടക നിരക്ക് നിശ്ചയിക്കുന്നതിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി. 

റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ക്ഷേത്രത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും. ആരോഗ്യവകുപ്പിന്റെ സഹായ കേന്ദ്രവുമുണ്ടാകും. ആശുപത്രിയില്‍ രാത്രികാലത്തും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ആരോഗ്യവകുപ്പിനോട് മന്ത്രി നിര്‍ദേശിച്ചു. നഗരസഭ ആംബുലന്‍സ് സൗകര്യമൊരുക്കും. എം.സി. റോഡിലെയും പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജ് റോഡിന്റെ അറ്റകുറ്റപ്പണി നവംബര്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളിലുള്ള സൂചന ബോര്‍ഡുകള്‍ 15നകം സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. 

മാലിന്യസംസ്‌ക്കരണത്തിനും അടിയന്തരമായി വഴിവിളക്കുകള്‍ നന്നാക്കുന്നതിനും ഓടകള്‍ വൃത്തിയാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഈ കാലയളവില്‍ നിയോഗിക്കാനും നിര്‍ദ്ദേശിച്ചു. തീര്‍ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കി. മുടക്കമില്ലാതെ വൈദ്യുതി ലഭ്യക്കാനും തകരാറുകള്‍ ഉടനടി പരിഹരിക്കാനും കെ.എസ്.ഇ.ബി. ജീവനക്കാരെ പ്രത്യേകം നിയോഗിക്കും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും കിണറുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ സുരക്ഷനടപടികള്‍ സ്വീകരിക്കാനും ജല അതോറിറ്റിയെയും ആരോഗ്യവകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കംഫര്‍ട്ട് സ്റ്റേഷനുകളില്‍ കോടതി അനുവദിച്ച നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.