വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നു : മന്ത്രി ഗോവിന്ദൻ മാസ്റ്റർ

post

എറണാകുളം : വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന്

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല  ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തെയും ബാധിച്ചു. കാലവർഷ ദുരന്തങ്ങൾ സ്ഥിര സംഭവമാകുന്നത് രൂക്ഷ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ആഗോളതാപന വർദ്ധനവിനും അസാധാരണ  കാലാവസ്ഥ വ്യതിയാനത്തിനും കാരണമായി. അസാധാരണ കാലാവസ്ഥ വ്യതിയാനം വൈപ്പിൻകരയിലെ തനത് തൊഴിൽ മേഖല താറുമാറാക്കി.

കാലാവസ്ഥ ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് അവയെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക് ശിൽപശാലയിലൂടെ തുടക്കം കുറിക്കണം. കാലാവസ്ഥ - പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത് വികസന- രക്ഷാ പ്രവർത്തന മാർഗരേഖ തയാറാക്കണം.  വൈപ്പിൻകരയിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി സവിശേഷ ഭൂപ്രകൃതി പരിഗണിച്ചുള്ള വികസന പദ്ധതികൾക്കുള്ള ആശയ- നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ വൈപ്പിൻകര സൃഷ്ടിക്കണമന്നും  മന്ത്രി പറഞ്ഞു. 

വയനാട്ടിലെ  മീനങ്ങാടിയിൽ നടപ്പാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി ലോകത്തിന്‌ വഴികാട്ടിയായി.   അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും സ്വാംശീകരണവും തുല്യമാക്കുന്നതിന്‌ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതിക്ക്‌  2016ലാണ്‌ സർക്കാരും മീനങ്ങാടി പഞ്ചായത്തും തുടക്കമിട്ടത്‌. ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത് എന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല  സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ദ്ധ അഭിപ്രായവും പരമ്പരാഗതമായ നാട്ടറിവുകളും , ചർച്ചകളിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വൈപ്പിൻ കരയ്ക്കായി മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് ശില്പശാല ലക്ഷ്യമിടുന്നത്. 

കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഓഗസ്റ്റിൻ ഹാളിൽ നടക്കുന്ന ശില്പശാല 16 ന് സമാപിക്കും.