ഇ-ശ്രം പോര്‍ട്ടല്‍ 29,000 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

post

കോട്ടയം:  അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആരംഭിച്ച  ഇ-ശ്രം പോര്‍ട്ടലില്‍  കോട്ടയം ജില്ലയില്‍  ഇതുവരെ രജിസ്റ്റര്‍ ചെയ്തത്  29,000 തൊഴിലാളികള്‍ . രജിസ്‌ട്രേഷന്‍ നടപടികളുടെ പുരോഗതി സംബന്ധിച്ച്   ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ഭാവിയില്‍ രൂപം നല്‍കുന്നത് തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളും നിര്‍ബന്ധമായും  പോര്‍ട്ടല്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തണമെന്ന് കളക്ടര്‍ പറഞ്ഞു.  16 മുതല്‍ 59 വയസുവരെയുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലുകാര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ പ്രവര്‍ത്തകര്‍,അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ചെറുകിട-നാമമാത്ര കര്‍ഷകര്‍, മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടവര്‍, ബീഡിത്തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, നെയ്ത്തുകാര്‍, ആശാരിമാര്‍, ഇഷ്ടിക ചൂള, കല്ല് ക്വാറികളിലെ തൊഴിലാളികള്‍, മില്ലുകളിലെ തൊഴിലാളികള്‍, മീഡ്വൈഫ്, ബാര്‍ബര്‍, പഴം-പച്ചക്കറി കച്ചവടക്കാര്‍, ന്യൂസ് പേപ്പര്‍ വെണ്ടര്‍മാര്‍, റിക്ഷതൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, സെറികള്‍ച്ചര്‍ തൊഴിലാളികള്‍, മരപ്പണിക്കാര്‍, ടാറിംഗ് തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് അവസരം

രജിസ്റ്റര്‍ ചെയ്യുന്നുവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. കൂടാതെ  പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സും  അടിയന്തര-ദുരന്തസാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പോര്‍ട്ടലിലൂടെ നേരിട്ടും  അല്ലാത്തവര്‍ക്ക് അക്ഷയ/കോമണ്‍ സര്‍വീസ് കേന്ദ്രം വഴിയും സൗജന്യ  രജിസ്ട്രേഷന്  സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.