കണ്ണൂര്‍ വിമാനത്താവള സുരക്ഷ: മോക്ഡ്രില്‍ നടത്തി

post

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രില്‍ നടത്തി. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയാല്‍ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു മോക് ഡ്രില്‍. രാവിലെ പത്തരയോടെ ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു. യാത്രാ ബസിനെ ഗോ എയര്‍ വിമാനമെന്ന് സങ്കല്‍പ്പിച്ചായിരുന്നു ഡ്രില്‍. എഐഎഎസ്എല്‍ ജീവനക്കാര്‍ വിമാനയാത്രക്കാരായി. എടിസി ഓഫീസര്‍മാര്‍ വൈമാനികരും സിഐഎസ്എഫ് ഭടന്മാര്‍ വേഷം മാറി 'ഭീകരരു'മായി. ബന്ദികളായവരുടെ ബന്ധുക്കളായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ വേഷമിട്ടു. എഐഎസ്എല്‍ ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരായി.

എയറോഡ്രോം കമ്മറ്റി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ പൊലീസ് മേധാവി, കിയാല്‍ സിഇഒ എന്നിവരും, ഐ.ബി, കസ്റ്റംസ്, ഏഴിമല നാവിക സേനാ വിഭാഗം, എമിഗ്രേഷന്‍ തുടങ്ങിയവയും മോക്ഡ്രില്ലിന്റെ ഭാഗമായി. ഓരോ സമയത്തും കൈക്കൊള്ളേണ്ട നടപടികള്‍ രീതികളുസരിച്ച് ഇവര്‍ നിര്‍വ്വഹിച്ചു.

ഒടുവില്‍ മോക്ഡ്രില്‍ സംബന്ധിച്ച വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തി.