റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മന്ത്രി

post

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം കേടുപാടുകള്‍ കൂടാതെ കരാറുകാരന്റെ ബാധ്യതയില്‍ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച നടപടി ചരിത്രപരമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമാ നടന്‍ ഇന്ദ്രന്‍സ് ഡിഫറെന്റ് ലയബിലിറ്റി പിരീഡിന്റെ (ഡി.എല്‍.പി) വിശദാംശങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രകാശനം ചെയ്തു.

റോഡുകളുടെ നിര്‍മ്മാണമോ പുനരുദ്ധാരണമോ നടത്തിയ കരാറുകാരന്റേയും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എന്‍ജിനിയറുടെയും പേരുകളും ഫോണ്‍ നമ്പറുകളും ജില്ല തിരിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡുകളുടെ കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ നോക്കി റോഡിന്റെ ഡിഫക്ട് ലൈബിലിറ്റി കാലാവധി (ഡി.എല്‍.പി ) കഴിഞ്ഞിട്ടുണ്ടോ എന്ന് മനസ്സിലാക്കി ബന്ധപ്പെട്ട കരാറുകാരനെയോ എന്‍ജിനിയറെയോ ഫോണില്‍ ബന്ധപ്പെടാം, കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറിലും വിളിക്കാമെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പില്‍ വരുന്ന വലിയ മാറ്റങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്നും പൊതു റോഡുകള്‍ സംബന്ധിച്ച വിഷയങ്ങളില്‍ കാഴ്ചക്കാരായി മാറി നില്‍ക്കാതെ ഡി.എല്‍.പി വിശദാംശങ്ങള്‍ പരിശോധിച്ച്  പൊതുജനം  കാവല്‍ക്കാരായി മാറണമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനുള്ള അവസരമാണ് ഡി.എല്‍.പി വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചതിലൂടെ ലഭിച്ചതെന്ന് നടന്‍ ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു. ഈ നടപടിയിലൂടെ ഉദ്യോഗസ്ഥരും കരാറുകാരും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍  ജാഗ്രത കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.