ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി

post

33 പുതിയ ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം


ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ മാസംതോറും കൃത്യമായി അവലോകനം ചെയ്യണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ജന നന്മയ്ക്ക് വേണ്ടി നിയമത്തിനകത്ത് നിന്നുകൊണ്ട് വളരെയേറെ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. അതിനുള്ള ആർജവം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി. വഴി നിയമനം ലഭിച്ച 33 ഫുഡ് സേഫ്റ്റി ഓഫീസർമാർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


160 ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ തസ്തികളാണുള്ളത്. അതിൽ 33 പേർ പുതുതായി ജോലിയിൽ പ്രവേശിക്കുന്നതോടെ വകുപ്പിന് കൂടുതൽ കാര്യക്ഷമായി പ്രവർത്തിക്കാനാകും. വകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് ഉതകുന്ന തരത്തിലാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ നടത്തുന്ന സ്റ്റാറ്റിയൂട്ടറി പരിശീലനത്തിന് പുറമേയുള്ള പരിശീലനമാണിത്. എൻഫോഴ്സ്മെന്റ്, പ്രോസിക്യൂഷൻ തുടങ്ങിയവ കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളിൽ കൃത്യമായി നടത്തുന്നതിനാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.


സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമായി തുടരുകയാണ്. ഇതോടെ മീനിലെ മായം കുറഞ്ഞതായി ജനങ്ങൾ തന്നെ പറയുന്നു. ഷവർമ നിർമാണത്തിലും വിതരണത്തിലും മാർഗനിർദേശം പുറത്തിറക്കി. ദേശീയ തലത്തിൽ നല്ല പ്രകടനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. ഇനിയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകണം. അക്കാഡമിക് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ് ഓരോരുത്തരും. ഭക്ഷ്യ സുരക്ഷാ രംഗത്തും ഈയൊരു മികവ് പ്രകടിപ്പിക്കണം. തന്റെ അധികാരപരിധിയിലുള്ള സ്ഥലങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തി നല്ല ഭക്ഷണം ഉറപ്പാക്കണം. മുൻവിധിയില്ലാതെ മുന്നോട്ട് പോകാനാകണം. സത്യസന്ധത, സുതാര്യത, അർപ്പണ മനോഭാവം എന്നിവ ഓരോരുത്തർക്കുമുണ്ടാകണം. ഏറ്റവും മികച്ച ഓഫീസർമാരായി പ്രവർത്തിക്കാൻ ഓരോരുത്തർക്കും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.