മൂന്ന് മാസത്തിനുള്ളില്‍ കാസർഗോഡ് റവന്യൂ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കും

post


ജില്ലയില്‍ 1350 പട്ടയങ്ങള്‍ വിതരണം ചെയ്യും; റവന്യൂ മന്ത്രി കെ രാജന്‍




കാസർഗോഡ്: ജില്ലയില്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ റവന്യു വകുപ്പ്മന്ത്രി കെ. രാജന്‍ അവലോകനം ചെയ്തു.നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി പട്ടയ വിതരണം, ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങള്‍, ഭൂമി തരം മാറ്റല്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഡിജിറ്റല്‍ റീ സര്‍വ്വേ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നാലു മാസത്തിനകം ജില്ലയിലെ റവന്യു ഓഫീസുകള്‍ ഇ-ഓഫീസുകളാക്കുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഇത് ഉള്‍പ്പെടുത്താനാകുമെന്ന് മന്ത്രി പറഞ്ഞു.

1350 പട്ടയങ്ങള്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1350 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.


ഭൂമി തരംമാറ്റം വേഗത വര്‍ധിപ്പിക്കും

ഭൂമി പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂമി തരംമാറ്റത്തിന് പൊതുവായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടി കേരള സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. 31കോടി രൂപ ചെലവഴിച്ച് ജനുവരി 31 വരെ നിലനില്‍ക്കുന്ന കേരളത്തിലെ എല്ലാ ഭൂമി തരംമാറ്റത്തിന്റെ അപേക്ഷകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. 990 ജീവനക്കാരെ അധികമായി ഉപയോഗിച്ച്  341 വാഹനങ്ങള്‍ പഞ്ചായത്തുകള്‍ക്ക്  അനുവദിച്ച് 5 കോടി 99 ലക്ഷം രൂപയുടെ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടടുത്തി ഭൂമി തരംമാറ്റത്തിന് വേഗത വര്‍ധിപ്പിച്ച് ആറ് മാസം കൊണ്ട  നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മാസത്തിലും ഇനി വില്ലേജ്തല ജനകീയ സമിതി

വില്ലേജ്തല പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ എല്ലാ വിഭാഗം ജനളൈയും സഹകരണത്തോടെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ വില്ലേജ്തല ജനകീയ സമിതി രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മാര്‍ച്ച് മാസം മൂന്നാം വാരം വെള്ളിയാഴ്ച മൂന്ന് മണിക്ക് വില്ലേജ് തല ജനകീയസമിതി ചേരും. ഇത് എല്ലാ മാസവും ആവര്‍ത്തിക്കും. ജില്ലാ ഓഫീസില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ തന്നെ യോഗം ചേരും. യോഗത്തിന്റെ കണ്‍വീനര്‍ വില്ലേജ് ഓഫീസര്‍ ആയിരിക്കും. വില്ലേജ് പരിധിയില്‍ വരുന്ന നിയമസഭാംഗമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ അംഗമായിരിക്കും.

വില്ലേജ് പരിധിയിലുളള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേധാവി, വില്ലേജ് ഓഫീസ് പിരിധിയിലുളള ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ,വില്ലേജിന്റെ ചാര്‍ജ് ഓഫീസറായ ഡെപ്യൂട്ടി തഹസില്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ , ഇതിനു പുറമെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു വനിതയും, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പട്ടികജാതി പട്ടിക- വര്‍ഗ പ്രതിനിധിയും ആയിരിക്കും സമിതിയിലെ അംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം സേവനങ്ങള്‍ ആനൂകൂല്യങ്ങള്‍ എന്നിവയുടെ സമയബന്ധിതമായ വിതരണം ഇതെല്ലാം പൊതുജന പങ്കാളിത്തതോടു നടപ്പാക്കുക എന്നതാണ് വില്ലേജ്തല ജനകീയ സമിതിയുടെ ലക്ഷ്യം.


ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

റവന്യൂവകുപ്പിന്റെ ഉദ്യോഗസ്ഥരെ മാതൃകാ സേവകരാക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ വകുപ്പായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തും.


ജില്ലയിലെ റവന്യൂവകുപ്പ്  ഓഫീസുകള്‍ പേപ്പര്‍രഹിതമാക്കും


റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ റവന്യൂവകുപ്പ് ഓഫീസുകളും മൂന്ന് മാസത്തിനുള്ളില്‍ ഇ-ഓഫീസ് ആക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ഏപ്രില്‍ മാസത്തില്‍ പുനരാരംഭിക്കും. കോര്‍സ് സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ സര്‍വെ ഏപ്രില്‍ മാസം അവസാനം ആരംഭിക്കും. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വതമായ പരിഹാരം കാണാന്‍ ഡിജിറ്റല്‍ സര്‍വെയിലൂടെ സാധിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലനില്‍ക്കുന്ന 4553 എല്‍ആര്‍എം പരാതികള്‍ മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കും.
 
കൊവിഡ് ധനസഹായ വിതരണം; ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമെന്ന് മന്ത്രി കെ രാജന്‍

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം കൈമാറുന്നതിന് ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സഹായം ലഭിച്ചുകഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.


സ്മാര്‍ട്ട് വില്ലേജുകള്‍ ഒരുങ്ങുന്നു


ജില്ലയില്‍ 18 വില്ലേജുകള്‍ സ്മാര്‍ട്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായ തരത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് , എഡിഎം എ കെ രമേന്ദ്രന്‍ , സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ്, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമദ് കുഞ്ഞി, സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇപി രാജ്മോഹന്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റു റവന്യു ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.