കേരള പൊലീസിൻ്റെ സേവന മുഖം കൂടുതൽ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

post


കണ്ണൂർ: നാടിനും ജനങ്ങൾക്കും തണലാവുന്ന വിധം സേവനോൻമുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാറിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന സമൂഹമെന്ന നിലയിലാണ് കേരളം മുന്നോട്ട് പോകുന്നത്. നാട്ടിലെ സമാധാന ജീവിതം പൂർണതയിലെത്താൻ പൊലീസ് സേന കൂടുതൽ മെച്ചപ്പെടണം. അതിൻ്റെ ഭാഗമാണീ വികസനങ്ങൾ. ക്രമസമാധാന പാലനത്തിൽ നല്ല രീതിയിലാണ് സേനയുടെ പ്രവർത്തനം. പ്രശംസാർഹമായ രീതിയിൽ കുറ്റാന്വേഷണ രംഗത്തും കേരളാ പൊലീസ് സജീവമാണ്. തെളിയാത്ത പല കേസുകളും തെളിയുന്നു. കുറ്റവാളികൾ പിടിയിലാവുന്നു. പുതിയ കാലത്ത് കുറ്റകൃത്യങ്ങളുടെ ഭാവവും രൂപവും മാറി ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ കുറ്റവാളികൾ ശ്രമിക്കുന്നു. അതിനാൽ കൂടുതൽ സുസജ്ജമായ കുറ്റാന്വേഷണ സംവിധാനം വേണം. സൈബർ ചതിക്കുഴികൾ പലതരത്തിലാണ് പ്രയോഗിക്കുന്നത്. നാടിൻ്റെ വികസനവും ക്ഷേമവും പൂർണ്ണ തോതിൽ നടക്കുന്നതിന് സമാധാനവും ഐക്യവുമാണ് വേണ്ടത്. അതിന് കേരളാ പൊലീസിനെ സുസജ്ജമാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരിയാരം സ്റ്റേഷന് പുറമെ 3 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറൻമുള പൊലീസ് സ്റ്റേഷൻ കെട്ടിടം, 2.68 കോടി രൂപ ചെലവിൽ നിർമ്മിച്ച കുന്നംകളം പൊലീസ് സ്റ്റേഷൻ കെട്ടിടം, 1.34 കോടി രൂപ ചെലവിൽ നിർമ്മിച്ച തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ കെട്ടിടം, ബദിയടുക്ക, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകൾ, കുമ്പള, ഏറ്റുമാനൂർ, കാളിയാർ, ആലപ്പുഴ എന്നിവിടങ്ങളിലെ ജില്ലാ ഫോറൻസിക് ലാബോറട്ടറികൾ വിവിധ സ്റ്റേഷനുകളിലെ ശിശു സൗഹ്യദ ഇടങ്ങൾ, ക്വാട്ടേഴ്സുകൾ, എന്നിവയുടെ ഉൽഘാടനവും മലപ്പുറം ജില്ലാ പൊലീസ് കാര്യാലയമടക്കം പതിനാല് വിവിധ കെട്ടിടങ്ങളുടെ തറക്കില്ലടലും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നവകേരള സൃഷ്ടിക്ക് ആഭ്യന്തര സുരക്ഷ അത്യന്താപേക്ഷിതമാണെന്നും അതിനുതകുന്ന വിധത്തിൽ കേരളാ പൊലീസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷൻ കെട്ടിടം സംബന്ധിച്ച് നാളിതുവരെയുള്ള സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നതാണ് പരിയാരം പൊലീസ് സ്റ്റേഷനെന്നും അദ്ദേഹം വ്യക്തമാക്കി.

എം വിജിൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാതിഥിയായി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എഡിജിപി വിജയ് സാക്കറെ, റൂറൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മുൻ എം പി കെ കെ രാഗേഷ്, മുൻ എം എൽ എ ടി വി രാജേഷ് , വാർഡംഗം വി എ കോമളവല്ലി, കെ പി ഒ എ ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ, കെ പി എ സെക്രട്ടറി എ പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.

21 പോലീസ് സ്റ്റേഷൻ മന്ദിരങ്ങളുടെ ഉദ്ഘാടനവും 14 മന്ദിരങ്ങളുടെ ശിലാസ്ഥാപനവും കണ്ണൂർ പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നും ഓൺലൈനായി മുഖ്യമന്ത്രി പിണറായി നിർവ്വഹിക്കുമ്പോൾ സംസ്ഥാനത്തെ വിവിധ വേദികളിൽ പോലീസ് സൂപ്രണ്ട് ടെലികമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള പോലീസ് വിഭാഗമാണ് സാങ്കേതിക സംവിധാനമൊരുക്കിയത്.

യാതൊരുവിധ പിഴവുകളുമില്ലാതെ പ്രൊഫഷണലായി സംഘടിപ്പിച്ച ഓൺലൈൻ പരിപാടി പോലീസ് ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം വിളിച്ചോതുന്നതായി.