വലിയഴീക്കല്‍ പാലം; സാക്ഷാത്കരിക്കപ്പെടുന്നത് നാടിന്റെ സ്വപ്നം
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോസ്ട്രിംഗ് ആര്‍ച്ച് സ്പാന്‍ ആണ് വലിയഴീക്കലിലേത്
ആലപ്പുഴ: കൊല്ലം- ആലപ്പുഴ ജില്ലകളിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് വലിയഴീക്കല്‍ പാലം നിര്‍മാണത്തിലൂടെ സഫലമായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനേയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് തീരദേശ പാതയില്‍ കായംകുളം കായലിനു കുറുകെയാണ് വലിയഴീക്കല്‍ പാലം നിര്‍മിച്ചിരിക്കുന്നത്. വലിയഴീക്കലില്‍ നിന്ന് അഴീക്കലേക്കുള്ള യാത്രയില്‍ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കുന്നതിനു പുറമെ ടൂറിസം മേഖലയിലും പുതു സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ പദ്ധതി.
തീരദേശ ഹൈവേയില്‍ അറബിക്കടലിന്റെ പൊഴിമുഖത്തിന് സമാന്തരമായി നിര്‍മിച്ചിരിക്കുന്ന പാലം സവിശേഷമായ രൂപകല്‍പ്പനകൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു. അഴീക്കല്‍, വലിയഴീക്കല്‍ ബിച്ചുകളെയും ഹാര്‍ബറുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെയുള്ള യാത്ര കടലിലെയും കായലിലെയും കാഴ്ച്ചകള്‍ സമ്മാനിക്കുന്നു.
ഡി.എഫ്.ഐ.പി ഫണ്ടില്‍ നിന്നും 146.5 കോടി രൂപ ചിലവിട്ട് നിര്‍മിച്ച പാലത്തിന്റെ നീളം 981 മീറ്ററാണ്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1.216 കിലോമീറ്റര്‍ വരും. ജലോപരിതലത്തിൽ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ 110 മീറ്റര്‍ നീളമുള്ള മൂന്ന് ബോസ്ട്രിംഗ് ആര്‍ച്ച് സ്പാനുകളുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിംഗ് ആര്‍ച്ച് സ്പാന്‍ ആണ് ഇത്. ചെറിയ യാനങ്ങള്‍ക്കും വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്കും പാലത്തിനടയിലൂടെ സുഗമമായി കടന്നു പോകാനാകും. ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായാല്‍ തൃക്കുന്നപ്പുഴ- വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം തുറക്കുന്നതോടെ സാധിക്കും. 2016 മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണച്ചുമതല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച (മാര്‍ച്ച് 10) രാവിലെ 11 മണിയ്ക്ക് പാലം നാടിന് സമർപ്പിക്കും. പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.