വിഭവങ്ങള്‍ പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യം: മുഖ്യമന്ത്രി

post

അമിത ഉപയോഗത്തിലൂടെ ഉത്പന്നങ്ങളും വിഭവങ്ങളും പാഴാക്കിക്കളയുന്നതു വലിയ കുറ്റകൃത്യമാണെന്നും അവ മറ്റൊരാള്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടാണു സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണു ലക്ഷ്യം. ഡിജിറ്റല്‍ ധനകാര്യ മേഖലയില്‍ നൂതന അവസരങ്ങള്‍ വരുമ്പോള്‍ത്തന്നെ അത് ഉയര്‍ത്തുന്ന വെല്ലുവിളികളും അപകടങ്ങളും കാണേണ്ടതുണ്ട്. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ചതിക്കുഴികള്‍ മുന്നില്‍ക്കണ്ട് കരുതലോടെ നീങ്ങാനുള്ള സന്ദേശമാണ് ഉപഭോക്തൃ അവകാശ ദിനം നല്‍കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണത്തിനായി സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നടപ്പാക്കുന്ന പുതിയ അഞ്ചു പദ്ധതികള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. ഉത്പന്നത്തിന്റെ വിവരങ്ങളെക്കുറിച്ച് അറിയാന്‍ ഉപഭോക്താവിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു 'ജാഗ്രത' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 50,000 ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്കു ബില്‍ നല്‍കുന്നുണ്ടോ, വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, അളവു തൂക്ക ഉപകരണങ്ങള്‍ കൃത്യമാണോ എന്നിവ ഇതിന്റെ ഭാഗമായി പരിശോധിക്കും. സമയബന്ധിതമായി കുറവുകള്‍ പരിഹരിക്കാന്‍ കടയുടമകള്‍ക്കു നിര്‍ദേശം നല്‍കി ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചു കട ഉടമയെ ബോധവ്തകരിക്കും. ബോധവത്കരണത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഇന്ധനത്തിന്റെ ഗുണമേ•, അളവ് എന്നിവ ഉറപ്പാക്കുന്നതിനായി ഇന്ധന പമ്പുകള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തുന്നതിനു ക്ഷമത എന്ന പേരില്‍ പദ്ധതി തുടങ്ങുകയാണ്. സംസ്ഥാനത്തെ 1000 പെട്രോള്‍ പമ്പുകള്‍ ഇതിന്റെ ഭാഗമായി സന്ദര്‍ശിക്കും. കുറവുകളുണ്ടെങ്കില്‍ തിരുത്തുന്നതിനുള്ള ബോധവ്തകരണ നടപടി സ്വീകരിക്കും. ഭക്ഷ്യ സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കാന്‍ ജിപിഎസ് ട്രാക്കിങ് സംവിധാനവും പ്രവര്‍ത്തന സജ്ജമായി. ഈ സംവിധാനം ഉപയോഗിച്ച് എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് എന്‍.എഫ്.എസ്.എ. ഗോഡൗണിലേക്കും അവിടെനിന്നു റേഷന്‍ കടകളിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്ന പദ്ധതിയാണിത്. ഭക്ഷ്യധാന്യ വിതരണത്തില്‍ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാന്‍ കഴയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കട പരിശോധനയ്ക്കുള്ള എഫ്.പി.എസ്. മൊബൈല്‍ ആപ്ലിക്കേഷന്‍, ഭക്ഷ്യധാന്യ വാഹനങ്ങളില്‍ ജി.പി.എസ്, പൊതുവിതരണ വകുപ്പില്‍ സമ്പൂര്‍ണ ഇ-ഓഫിസ് നടപ്പാക്കല്‍ എന്നീ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സുതാര്യ നടപടികളിലൂടെ പൊതുജനങ്ങള്‍ക്കു വലിയ പ്രയോജനമുണ്ടാക്കുന്ന കാലഘട്ടത്തിലേക്ക് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മാറുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഭക്ഷ്യ - പൊതുവിതരണ വകുപ്പില്‍ കഴിഞ്ഞ 10 മാസത്തിനിടെ ലഭിച്ച 83 ലക്ഷം പരാതികളില്‍ 99 ശതമാനവും പരിശോധിച്ചു തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ വകുപ്പിലെ ജീവനക്കാര്‍ വലിയ പങ്കാണു വഹിച്ചത്. ഭക്ഷ്യ - പൊതുവിതരണ - ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ജനങ്ങളുമായി ദൈനംദിന ഇടപാടുകള്‍ നടത്തുന്ന വകുപ്പുകളായതിനാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി വേഗത്തില്‍ നല്‍കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്തൃ നിയമങ്ങളും അവകാശങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നു ചടങ്ങില്‍ പങ്കെടുത്ത പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന ഡി.സി.ആര്‍.സി. പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ. ഡി. സജിത്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു