സ്‌കൂളുകളില്‍ ഇനി കാലാവസ്ഥാ നിരീക്ഷണവും: നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്

post


കൊല്ലം: തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്. വനിതാശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ-, പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ അനവധി. വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും. ആതുരാലയങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത. വ്യാവസായിക മേഖലയില്‍ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും. ടൂറിസം മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തും. ബജറ്റ് അവതരണ വേളയില്‍ വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ പറഞ്ഞു.


യുവജനക്ഷേമത്തിന് പ്രാധാന്യം നല്‍കി സ്‌കില്‍ടെക്കിന് നാലു കോടി രൂപ, മാലാഖ കൂട്ടം പദ്ധതിക്ക് മൂന്നരക്കോടി, അഗ്രിടെകിന് മൂന്നുകോടി തുടങ്ങി സഹസ്ര ദിനസര്‍വ്വേ, യൂത്ത്‌ടെക് എന്നിവയ്ക്കും തുക വകയിരുത്തി. കാര്‍ഷികമേഖലയില്‍ ഹരിതഗ്രാമത്തിന് 50 ലക്ഷം, ദേശിംഗനാട് നഴ്‌സറിക്ക് 10 ലക്ഷം, കാര്‍ഷിക കലണ്ടറിന് അഞ്ച് ലക്ഷം, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങല്‍ രണ്ട് കോടി, തരിശുരഹിത കൊല്ലത്തിന് ഒരു കോടി, ഫാംമിത്ര പദ്ധതിക്ക് 25 ലക്ഷം, ടിഷ്യു കള്‍ച്ചര്‍ ലാബ്, പ്രോജനി ഓര്‍ച്ചാഡ് എന്നിവയ്ക്ക് 50 ലക്ഷം, ജൈവ കീടനാശിനി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് 25 ലക്ഷം, കൃഷിഫാം വിപുലീകരണത്തിന് ഒരു കോടി, എക്കോ ഷോപ്പിന് 50 ലക്ഷം, ഫുഡ് പാര്‍ക്ക്, മഴമറ, ഫാം ടൂറിസം, ഡൊമസ്റ്റിക് ആനിമല്‍ മ്യൂസിയം, അഞ്ചല്‍ ഫാമില്‍ ജലസംഭരണി, കര്‍ഷകമിത്രം, ലേബര്‍ ബാങ്ക്, കല്പം വെളിച്ചെണ്ണ, ഫെന്‍സിങ്, സ്‌കൂളുകളില്‍ മാതൃകാ കൃഷിത്തോട്ടങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്ന വിപണന കേന്ദ്രം തുടങ്ങിയവയ്ക്കും അര്‍ഹമായ പരിഗണന.
 

മൃഗസംരക്ഷണ മേഖലയില്‍ കുരിയോട്ടുമല ഹൈടെക് ഡയറി ഫാമില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനു രണ്ട് കോടിയടക്കം ബ്രൂഡര്‍ ഹൗസ്, വെറ്റിനറി മെഡിക്കല്‍ ഷോപ്പ്, പൗള്‍ട്രി എക്‌സ്‌ക്ലൂസീവ് ഷോറൂം, ഗോട്ട് ബ്രീഡിങ് യൂണിറ്റ്, ചിക്കൂസ് കോഴിത്തീറ്റ, തോട്ടത്തറ ഹാച്ചറിയില്‍ മുട്ട ഔട്ട്‌ലെറ്റ്, ഇറച്ചിക്കോഴി കുഞ്ഞുങ്ങളുടെ വിതരണം, പ്രവാസി ഗ്രൂപ്പുകള്‍ക്ക് പശുക്കളെ നല്‍കല്‍, എ.ബി.സി പദ്ധതി, ക്ഷീരഗ്രാമം, മൂല്യവര്‍ധിത ഉല്‍പ്പന്നകേന്ദ്രം, ജീവജാലകം, വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുകള്‍ക്ക് സബ്‌സിഡി, നഴ്‌സറിയും ഇറച്ചി സംസ്‌കരണ സ്റ്റോറേജ് യൂണിറ്റ് തുടങ്ങിയവയ്ക്കും തുക ഉറപ്പാക്കി.

 മത്സ്യമേഖലയില്‍ ശാസ്ത്രീയ ചെമ്മീന്‍ കൃഷി, പടുതാക്കുളം, ലൈവ് ഫിഷ് മാര്‍ക്കറ്റ് വ്യവസായ മേഖലയില്‍ ഗാര്‍ഹിക നാനോ സംരംഭങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി പദ്ധതി, വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കല്‍, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം, കൈത്തറിക്ക് ഒരു കൈത്താങ്ങ്, ജില്ലാ വിപണനമേള എന്നിവയ്ക്ക് പണം വകയിരുത്തി. ആരോഗ്യമേഖലയില്‍ പാരാമെഡിക്കല്‍ ടെക്ക്, സൗജന്യ മരുന്ന് വിതരണം, ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ മഹിളാ മിത്രം ക്ലിനിക്ക്, സുഷിരശസ്ത്രം, ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ വിഭാഗം, പാലിയേറ്റീവ് കെയര്‍, പേവാര്‍ഡ് കെട്ടിടം, ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തുക നീക്കി വെച്ചു.
വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയിലെ വികസനത്തിന് ഗ്രന്ഥപ്പുര, സ്‌കൂളുകളില്‍ ഫര്‍ണിച്ചറുകള്‍, മികവ് പദ്ധതി, നാപ്കിന്‍ വെന്‍ഡിങ് മെഷീനും, ഇന്‍സിനറേറ്റര്‍, കരാട്ടെ, ജൂഡോ, യോഗ പരിശീലനം, സ്‌കൂളുകളില്‍ ആധുനിക ശുചിമുറികള്‍, തിളക്കം പദ്ധതി, സിറ്റിസണ്‍ പദ്ധതി പ്രചരണം, ഗ്രാമജ്യോതി തുടങ്ങിയവയ്ക്കാണ് തുകയുള്ളത്.


സാമൂഹ്യനീതി മേഖലയില്‍ ബഡ്‌സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഒരു കോടിയും ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പിന് 2 കോടി രൂപയും ഉള്‍പ്പെടെ സ്വപ്നക്കൂട്, ഉണര്‍വ്, ഭിന്നശേഷി സര്‍വ്വേ, ഭിന്നശേഷി ദിനാഘോഷം, നിബോധിത, ബട്ടര്‍ഫ്‌ലൈസ്, വയോപാര്‍ക്ക്, നിറവ്, ലയങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനത്തിന് കാവല്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം ലഭിച്ച യുവതീയുവാക്കള്‍ക്ക് അപ്രെന്റിസ്ഷിപ് നിയമനം നല്‍കുന്നതിന് ഒരു കോടി രൂപ മാറ്റി വച്ചു. ഉന്നതി, നാടന്‍കലാമേള, ഡ്രീംസ്, പോഷകാഹാര വിതരണം, സാഫല്യം- ഭവന നിര്‍മ്മാണം, സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകള്‍, ഗോത്ര ബന്ധു, ഗോത്രസാരഥി എന്നിവയ്ക്കും തുക അനുവദിച്ചു.


ഗ്രാമവണ്ടി, പിങ്ക് ഗ്രാമവണ്ടി പദ്ധതികള്‍ വഴി പൊതുഗതാഗത സംവിധാനത്തിന് കരുത്തേകാന്‍ 70 ലക്ഷം നീക്കി വച്ചു. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളുടെ ഏകോപനത്തിന് ജില്ലാതല സെന്റര്‍ ആരംഭിക്കാന്‍ രണ്ടുകോടി, ഷീ ലോഡ്ജിന് ഒരുകോടി എന്നിവയടക്കം വനിതാ സംരംഭകത്വം, ജെന്‍ഡര്‍ ഡെസ്‌ക്, മനപ്പൊരുത്തം തുടങ്ങിയവയ്ക്കും പ്രത്യേകം തുക വകയിരുത്തി. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഒഴുകാം ശുചിയായി, സൗരഗ്രാമം പദ്ധതികള്‍ക്ക് രണ്ടു കോടി 60 ലക്ഷം വകയിരുത്തി. ദുരന്തനിവാരണ സേന രൂപീകരണത്തിനും ഉപകരണങ്ങള്‍ക്കും ഒരു കോടി.  വേലിയേറ്റ-വേലിയിറക്ക പ്രദേശങ്ങളില്‍ കൂടുതല്‍ പഠനത്തിന് ഒരുകോടി, കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ ടെസ്റ്റിംഗ് ലാബ്, മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് മൂന്നു കോടി, പശ്ചാത്തല മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 63 കോടി, ജില്ലാ പഞ്ചായത്തിലെ അനിവാര്യ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് 32 കോടിയും വകയിരുത്തി.

വിഹിതം, തനത്‌വരുമാനം എന്നിവയിലൂടെ 1,54,13,66,500 രൂപയും പ്രാരംഭ ബാക്കി ഇനത്തില്‍ 29,27,44,594 രൂപയും ഉള്‍പ്പെടെ ആകെ 1,83,41,11,094 രൂപ വരവും 1,75,73,70,000 രൂപ ചെലവും 7,67,41,094 രൂപ നീക്കിയിരിപ്പുമാണ് ബജറ്റ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ അധ്യക്ഷനായി.