സ്മാർട്ടാകുന്ന വില്ലേജുകൾ; കെട്ടിടങ്ങളും സേവനങ്ങളും ഇനി കൂടുതൽ ജനസൗഹൃദം

post

മികവോടെ മുന്നോട്ട്: 50


സംസ്ഥാനത്ത് പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമാണ് വില്ലേജ് ഓഫീസുകൾ. ദിനംപ്രതി നൂറുകണക്കിന് പേർ വന്നുപോകുന്നയിടം. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതും വില്ലേജ് ഓഫീസുകളുടെ വലിയ പോരായ്മ ആയിരുന്നു. എന്നാൽ ഇതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുകയാണ് സംസ്ഥാന സർക്കാർ.


സംസ്ഥാനത്ത് 1666 വില്ലേജ് ഓഫീസുകളാണ് ഉള്ളത്. 2016 മുതൽ ഈ വർഷം വരെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 260 വില്ലേജുകളും റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ (RKI) ഉൾപ്പെടുത്തി 255 വില്ലേജുകളും ഉൾപ്പെടെ 515 സ്മാർട്ട് വില്ലേജുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ നിരവധി വില്ലേജുകളിൽ അധിക മുറി, അറ്റകുറ്റപ്പണി എന്നീ നിർമ്മാണങ്ങൾ നടത്തി സ്മാർട്ട് പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് 44 ലക്ഷം രൂപയാണ് ചെലവ്.


മെച്ചപ്പെട്ട കെട്ടിടം, ശുചിത്വമുളള ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സ്മാർട്ട് വില്ലേജ്. മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടവയ്ക്ക് പുറമേ, സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി 84 സ്മാർട്ട് വില്ലേജുകൾ ഇപ്പോൾ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്.


മറ്റ് വില്ലേജുകൾ കൂടി സ്മാർട്ട് ആക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാർട്ടാക്കി ഉയർത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും ഇല്ലാതെ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് റവന്യൂ വകുപ്പ്.