ഓക്‌സിജന്‍ പ്ലാന്റില്‍ ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാം

post


കാസർകോട്: ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.42 കോടി രൂപയും ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 3.49 കോടി രൂപയാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.


പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനായിരുന്നു. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രമാണ് നടപ്പിലാക്കിയത്. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റില്‍ നിന്നും മെഡിക്കല്‍ ആവശ്യത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സാധിക്കും.