കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 മുതൽ

post


തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസ് സർവ്വീസ് ഏപ്രിൽ 11 ന് ആരംഭിക്കും. വൈ കുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും.

12 ന് ബാഗ്ലൂരിൽ നിന്നുള്ള മടക്ക സർവ്വീസ്, ബാഗ്ലൂരിൽ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ, ബാഗ്ലൂർ മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യും. 

സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനകം ആനയറയിലെ കെഎസ്ആർടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെർമിറ്റ് ലഭിക്കാനുള്ള നടപടി സ്വീകരിച്ച് വരുകയാണ്. ഇവിടെ എത്തിച്ചേർന്ന 99 ബസുകളിൽ 28 എ.സി ബസുകളാണ്. അതിൽ ബസുകൾ 8 എണ്ണം എ.സി സ്ലീപ്പറും , 20 ബസുകൾ എ.സി സെമി സ്ലീപ്പർ ബസുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്. 

ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പിനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവ്വീസുകൾക്കാണ് കെഎസ്ആർടിസി - സിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.

കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസുകളിൽ മികച്ച നിലവാരത്തിലുള്ള ഒരു യാത്രാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടിയും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.