പീച്ചിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റും: പിന്തുണ ഉറപ്പ് നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

post

ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെയും പീച്ചിയുടെയും വികസന സാധ്യതകള്‍ക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പുകളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കി  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയസ്. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലുംകുഴി  മൈലാടുംപാറ  പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

പീച്ചി ടൂറിസവുമായി ബന്ധപ്പെട്ട്  അടിന്തരമായി ടൂറിസം, ഇറിഗേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍  റവന്യൂ മന്ത്രിയും സ്ഥലം എം എല്‍ എയുമായ കെ രാജനുമായി  യോഗം ചേരുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പീച്ചിയെ ടൂറിസം ഹബ്ബായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. 

റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍  വിശിഷ്ടാതിഥിയായി. 2016 2017 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 840 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. 715 ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ രൂപകല്‍പന പൊതുമരാമത്ത് ഡിസൈന്‍ വിഭാഗമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ആയാണ് പാലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

പാലത്തിന്റെ അഞ്ച് സ്പാനുകളിലായി 125 മീറ്റര്‍ നീളവും ഒരു വശം നടപ്പാതയും മറ്റേ വശം ക്രാഷ് ബാരിയറും ഉള്‍പ്പെടെ ആകെ 9.50 മീറ്റര്‍ വീതിയുണ്ട്. പട്ടിലുംകുഴി ഭാഗത്ത് 12 മീറ്റര്‍ വീതിയും 7.50 മീറ്റര്‍ നീളവുമുള്ള ഒരു ബോക്‌സ് കള്‍വെര്‍ട്ടും ഉണ്ട്. 

ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷണല്‍ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി  പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതല്‍ കട്ടച്ചിറക്കുന്ന പൈപ്പ് ലൈന്‍ വരെയുള്ള 866 മീറ്റര്‍ റോഡും പട്ടിലാംകുഴി മുതല്‍ പീച്ചി ഡാം റോഡ് വരെയുള്ള 1118 മീറ്റര്‍ റോഡും പിഡബ്ല്യൂഡി പ്രവര്‍ത്തിക്കായി ഉപയോഗിക്കും. 

ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പൊതുമരാമത്ത് പാലം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി കെ മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.