സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യോത്പാദന രംഗത്തു ശുഭസൂചനകൾ

post


കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ സമുദ്ര മത്സ്യോത്പാദനം ആറു ലക്ഷം മെട്രിക് ടണ്ണിനടുത്തെത്തിയെന്നും ഇതു ശുഭസൂചനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർഗോഡ് ഫിഷറീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


2010 വരെ കേരളത്തിന്റെ സമുദ്ര മത്സ്യോത്പാദനം 5.5 - 6.5 ലക്ഷം മെട്രിക് ടണ്ണായിരുന്നെങ്കിലും പിന്നീടു വലിയ ശോഷണമുണ്ടായെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ സർക്കാർ നിരവധി ഇടപെടലുകൾ നടത്തി. ഇതിന്റെ ഫലമായി 2018-19ൽ സമുദ്ര മത്സ്യോത്പാദനം 6.09 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കാൻ കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനം തുടങ്ങിയവയുടെ ഭാഗമായി പിന്നീടു ചെറിയ കുറവു വന്നെങ്കിലും 2021-22 സാമ്പത്തിക വർഷത്തിൽ ശുഭകരമായ സൂചനയാണുണ്ടായിട്ടുള്ളത്. ദേശീയതലത്തിൽ മത്സ്യോത്പാദന മേഖല വളർച്ചയുടെ പാതയിലാണെങ്കിലും കേരളത്തിന്റെ സാധ്യതകൾക്കനുസരിച്ചുള്ള വളർച്ചയുണ്ടാകുന്നില്ല. ഒന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം ഇപ്പോൾ നാലാം സ്ഥാനത്താണെന്നും ഈ അവസ്ഥ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സർക്കാർ നിരവധി പദ്ധതികളാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂന്നു മറൈൻ ആംബുലൻസുകളും 11 റെസ്‌ക്യൂ ബോട്ടുകളും കടൽ രക്ഷാപ്രവർത്തനത്തിനു നീറ്റിലിറക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച 65 ലൈഫ് ഗാർഡുമാരെ നിയോഗിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനു ഫിഷറീസ് ഡയറക്ടറേറ്റിൽ മാസ്റ്റർ കൺട്രോൾ റൂമും വൈപ്പിൻ, വിഴിഞ്ഞം, ബേപ്പൂർ എന്നിവിടങ്ങളിൽ റീജിയണൽ കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നു. ഇതിനു പുറമേയാണ് പുതിയ നാലു സ്റ്റേഷനുകൾകൂടി ആരംഭിക്കുന്നത്. നേരത്തെ അഞ്ചു ഫിഷറീസ് സ്റ്റേഷനുകൾ സംസ്ഥാനത്തു വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനൊപ്പം കടൽ രക്ഷാ പ്രവർത്തനം ജില്ലാതലത്തിൽ ഏകോപിപ്പിക്കാൻ ഈ സ്റ്റേഷനുകൾ ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രതിശീർഷ വരുമാനം വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയർത്തുന്നതിനും കഴിഞ്ഞ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. 'വിദ്യാതീരം' പദ്ധതിയുടെ ഭാഗമായി 2016-22 വരെ 53 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ്. പ്രവേശനം നേടാനായി. കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്നവർക്കു സുരക്ഷിത ഭവനം ഒരക്കുന്ന പുനർഗേഹം പദ്ധതി രാജ്യത്തിനു മാതൃകയാകുംവിധം നടപ്പാക്കിവരുന്നു. കഴിഞ്ഞ മാസം 250 വീടുകൾ കൈമാറി. ഇതുവരെ 1,109 വീടുകൾ ഈ പദ്ധതിയുടെ ഭാഗമായി നൽകാൻ കഴിഞ്ഞിട്ടുണ്ട്. 1,126 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഭൂമി രജിസ്റ്റർ ചെയ്ത 2,235 പേരുടെ ഭവന നിർമാണം ഉടൻ ആരംഭിക്കും.


ഫ്ളാറ്റുകൾ നിർമിക്കുന്ന പദ്ധതിയിൽ 114 എണ്ണത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 784 ഫ്ളാറ്റുകൾക്കു ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നാലു സ്റ്റേഷൻ കേന്ദ്രങ്ങളിലും പ്രാദേശിക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വിവിധയിടങ്ങളിൽ എം.എൽ.എമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.