ഞങ്ങളും കൃഷിയിലേക്ക്' മികച്ച ജനകീയ പദ്ധതിയാക്കി മാറ്റും
കോട്ടയം: ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുന്നതിന് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
പദ്ധതി ക്യാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കൃഷി, മണ്ണുപരി വേക്ഷണ - മണ്ണുസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വിഷരഹിത ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി.
ആരോഗ്യകരമായ ജീവിതത്തിന് മുഖ്യമായ വിഷാംശമില്ലാത്ത ഭക്ഷണം നമ്മുടെ മണ്ണില്‍തന്നെ വിളയിച്ചെടുക്കണമെന്നുമുള്ള ബോധ്യം പുതുതലമുറയില്‍ വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കൃഷിയില്‍ ജനകീയ മുന്നേറ്റങ്ങള്‍ സാധ്യമാവണം.
കൃഷിക്കൂട്ടായ്മകള്‍ വഴി ഒരു സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് പഴങ്ങള്‍, പച്ചക്കറി, നെല്ല് എന്നീ വിളകള്‍ക്ക് പ്രാധാന്യം നല്‍കി പുരയിടകൃഷി, വീട്ടുവളപ്പിലെ കൃഷി, സമ്മിശ്രകൃഷി, നവീന കൃഷിരീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. ഒരു പഞ്ചായത്തില്‍/മുനിസിപ്പാലിറ്റിയില്‍ കുറഞ്ഞത് 10 കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കും. ജില്ലയിലെ 79 കൃഷിഭവനുകളുടെ കീഴില്‍ 790 കര്‍ഷക ഗ്രൂപ്പുകളുടെ രൂപീകരണത്തിനും അതുവഴി 750 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടപ്പിലാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി നടപ്പില്‍ വരുന്നതോടെ പാരിസ്ഥിതിക മേഖല അടിസ്ഥാനമാക്കിയ കൃഷി രീതികള്‍ അനുസരിച്ച് കാര്‍ഷിക ബഡ്ജറ്റിംഗ് ആസൂത്രണം ചെയ്യും. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന വിളകള്‍ക്ക് പ്രാധാന്യം നല്‍കും. പ്രാദേശിക വിപണി ശക്തിപ്പെടുത്തും. കുറഞ്ഞ പലിശ നിരക്കില്‍ കൃഷിക്കുള്ള വായ്പ ലഭ്യമാക്കും.
ഓരോ പഞ്ചായത്തിലേയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്തരേയും വിരമിച്ച വകുപ്പുദ്യോഗസ്ഥരേയും പദ്ധതി പ്രചാരണത്തിൽ പങ്കാളികളാക്കണം . ആശ - അങ്കണവാടി വര്‍ക്കര്‍, കുടുബശ്രീ പ്രവർത്തകർ., സഹകരണ സംഘം, പ്രാദേശിക ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികൾ തുടങ്ങിയവരെ പ്രചാരണ സമിതികളിൽ ഉള്‍പ്പെടുത്തും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി കൃഷി ഓഫീസുകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും മികവ് കുറഞ്ഞ
വരെ മുന്‍നിരയിലെത്തിക്കാന്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കായുള്ള കാര്‍ഷിക പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു.