കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റ് സര്‍വീസ് തുടങ്ങി; മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

post

കെ. എസ്. ആര്‍. ടി. സിയുടെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തമ്പാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കെ. എസ്. ആര്‍. ടി. സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എ.സി സ്ളീപ്പര്‍, എ. സി സെമിസ്ളീപ്പര്‍, നോണ്‍ എ. സി ഡീലക്സ് ബസുകളാണ് സ്വിഫ്റ്റിനു കീഴില്‍ സര്‍വീസ് നടത്തുന്നത്. ബംഗളൂരുവിലേക്കാണ് പ്രധാന സര്‍വീസുകള്‍.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ്ബുക്ക് പ്രകാശനം ചെയ്തു. കെ. എസ്. ആര്‍. ടി. സിയെ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന സംരംഭമായി സ്വിഫ്റ്റ് മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരും ഒത്തൊരുമിച്ചു കെ. എസ്. ആര്‍. ടി. സിയെ കരകയറ്റണം. ഫലപ്രദമായ കൂട്ടായ്മ സൃഷ്ടിച്ച് മുന്നോട്ടു പോകുന്നത് കെ. എസ്. ആര്‍. ടി. സിയ്ക്ക് ഭാവിയില്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനം ചെയ്തു. നടക്കില്ലെന്ന് പറഞ്ഞ പദ്ധതികള്‍ കേരളം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. എസ്. ആര്‍. ടി. സിയില്‍ ഇന്ന് ഒരു ചലനമുണ്ടായിട്ടുണ്ട്. കെ. എസ്. ആര്‍. ടി. സിയെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റ് ബസില്‍ ആദ്യ റിസര്‍വേഷന്‍ നടത്തിയവര്‍ക്ക് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ. എസ്. ആര്‍. ടി. സിയുടെ പുതിയ കാല്‍വയ്പ്പാണ് സ്വിഫ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനും എം.ഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ. എസ്. ആര്‍. ടി. സി സ്വിഫ്റ്റിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com വഴിയും ente ksrtc മൊബൈല്‍ ആപ്പ് വഴിയും നടത്താം.