ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കാൻ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികൾ

post

 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികൾ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു


സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിനായി എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കുള്ള സഞ്ചരിക്കുന്ന  പുതിയ ആറു  മൊബൈൽ ലാബുകൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് എഫ്.എസ്.എസ്.എ.ഐ.യുടെ സഹകരണത്തോടെയാണ് മൊബൈൽ ലാബുകൾ സജ്ജമാക്കിയത്. ഇതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയായിരിക്കും ലാബുകൾ പ്രവർത്തിക്കുക.


എന്തെല്ലാം പരിശോധനകൾ നടത്താനാകും എത്ര സമയം കൊണ്ട് പരിശോധനാഫലം ലഭിക്കും എന്നിവ സംബന്ധിച്ച ബോർഡ് സ്ഥാപിക്കും. പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന പൊതു മാർക്കറ്റുകൾ, റസിഡൻഷൽ ഏരിയകൾ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കും. അവിടത്തെ ജനങ്ങൾക്ക് അവബോധം നൽകുന്നതിനോടൊപ്പം അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഭക്ഷ്യ ഉത്പാദകർ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് പരിശീലനവും നൽകും. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതിന് ഈ മൊബൈൽ ലാബുകളെ കൃത്യമായി മോണിറ്ററിംഗ് ചെയ്യും. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ജിപിഎസ് മുഖേന ഈ മൊബൈൽ ലാബുകളെ നിരീക്ഷിക്കും. ഫുഡ് സേഫ്റ്റി ഓഫിസർമാരെക്കൂടി ചുമതലയേൽപ്പിക്കും. 

വീട്ടിൽ മായം കണ്ടെത്താൻ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധം. ഭക്ഷണമാണ് ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഭക്ഷണത്തിന് പങ്കുണ്ട്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി എത്രയുണ്ടെന്ന് എല്ലാവരും കണ്ടതാണ്. 

ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതാണ്. വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തി എന്ന നിലയിൽ അവരവർ തന്നെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാലേ ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാൻ സാധിക്കൂവെന്നും  ആരോഗ്യമന്ത്രി  വീണാ ജോർജ് പറഞ്ഞു. ലബോറട്ടറികളുടെ പ്രവർത്തനോദ്ഘാടനവും ഫ്ളാഗോഫും തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.