റീടെയിൽ വിലയ്ക്കുതന്നെ കെ.എസ്.ആർ.ടി.സിക്കു ഡീസൽ

post

ഹൈക്കോടതി വിധി നേടിയതിലൂടെ കേരളം രാജ്യത്തിനു മാതൃകയായെന്നു മന്ത്രി ആന്റണി രാജു


റീടെയിൽ ഔട്ട്ലെറ്റുകളിൽ ഡീസൽ നൽകുന്ന വിലയ്ക്കുതന്നെ കെ.എസ്.ആർ.ടി.സിക്കും ഇന്ധനം നൽകണമെന്ന ഹൈക്കോടതി വിധി നേടിയതിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനക്കമ്പനികളുടെ തെറ്റായ വിലനിർണയരീതിയും അനീതിയും തുറന്നുകാട്ടാൻ കേരളം മാത്രമാണു മുന്നിട്ടിറങ്ങിയതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരി മുതലാണു ബൾക്ക് പർച്ചേസിന് എണ്ണക്കമ്പനികൾ വൻതോതിൽ വില വർധിപ്പിച്ചത്. ഡിസംബറിൽ ബൾക്ക് പർച്ചേസിന് 84.07 രൂപയായിരുന്ന ഡീസൽ വില ഫെബ്രുവരിയിൽ 97.86ഉം മാർച്ചിൽ 121.35 രൂപയുമാക്കി വർധിപ്പിച്ചു. റീടെയിൽ വിലയേക്കാൾ 27.88 രൂപയുടെ വർധനവാണു വരുത്തിയത്. ഇതുമൂലം കെ.എസ്്.ആർ.ടി.സിക്കു പ്രതിദിനം 40 - 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നു. പ്രതിമാസ നഷ്ടം 12 - 15 കോടിയോളമായി. സ്വകാര്യ ബസുകൾക്ക് കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിക്കുമ്പോൾ പൊതുജനജങ്ങൾക്കായി സർക്കാർ നടത്തുന്ന ബസ് സർവീസിനുള്ള ഇന്ധനത്തിന് അധികത്തുക നൽകണമെന്ന സാഹചര്യമായി. ഈ അനീതിക്കെതിരായാണു കേരളം ആദ്യം സുപ്രീം കോടതിയേയും പിന്നീടു കോടതി നിർദേശപ്രകാരം ഹൈക്കോടതിയേയും സമീപിച്ചത്.

ഇടക്കാല വിധിയിലൂടെയാണെങ്കിലും കെ.എസ്.ആർ.ടി.സിയുടെ വാദം കോടതി അംഗീകരിച്ചതു കേരളത്തിനു മാത്രമല്ല, രാജ്യത്തെ എല്ലാ ബൾക്ക് പർച്ചേഴേഴ്സിനും ആശ്വാകരമാണ്. ചരിത്രപരമായ ഈ വിധി നേടിയെടുക്കാൻ കഴിഞ്ഞതിൽ കെ.എസ്.ആർ.ടി.സിക്ക് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.