മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി വയനാട്ടിലും

post

വയനാട്: ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി ജില്ലയിലും പര്യടനം നടത്തും. ജില്ലാ കളക്ടര്‍ എ ഗീത   ലാബ്  ഫ്‌ലാഗ് ഓഫ് ചെയ്തു. ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ലാബിലുണ്ട്. റിഫ്രാക്ടോമീറ്റര്‍, പിഎച്ച് ആന്റ് ടിഡിഎസ് മീറ്റര്‍, ഇലക്ട്രോണിക് ബാലന്‍സ്, ഹോട്ട് പ്ലേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ഫ്യൂം ഹുഡ്, ലാമിനാര്‍ എയര്‍ ഫ്‌ളോ, ആട്ടോക്ലേവ്, മില്‍ക്കോസ്‌ക്രീന്‍, സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളാണ് മൊബൈല്‍ ലാബിലുള്ളത്.  

പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി മൈക്ക് സിസ്റ്റം,ടിവി സ്‌ക്രീന്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, എണ്ണകള്‍, മത്സ്യം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ ലാബുകളിലേക്കും അയക്കും. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് എഫ്.എസ്.എസ്.എ.ഐ.യുടെ സഹകരണത്തോടെയാണ് എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കുള്ള മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ 6 ലാബുകള്‍ കൂടി അനുവദിച്ചതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി.